കണ്ണൂർ: തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അനിൽ കുമാർ പറഞ്ഞത് പാർട്ടിയുടെ നിലപാടല്ലെന്നും വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്സെൻസ് ഗ്ലോബൽ പരിപാടിയിൽ സി.പി.എം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ സംസാരിച്ചപ്പോൾ ഒരു ഭാഗത്ത് മുസ്ലീം സ്ത്രീകളുടെ തട്ടത്തെക്കുറിച്ചുള്ള പ്രശ്നവും ഉന്നയിച്ചിരുന്നു. രാജ്യത്ത് ഹിജാബ് വിഷയം ഉയർന്നുവന്ന സമയത്ത് കോടതിയുടെ പ്രശ്നമായി മാറ്റുന്നതിനോട് പാർട്ടിക്കു യോജിപ്പുണ്ടായിരുന്നില്ല. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യാവകാശമാണ്. ആ അവകാശം ഭരണഘടന ഉറപ്പുനൽകുകയും ചെയ്യുന്നുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഹിജാബ് പ്രശ്നത്തിൽ പാർട്ടിയുടെ നിലപാട് അഖിലേന്ത്യ-സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽനിന്നു വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരു പരമാർശം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പരാമർശം വേണ്ടിയിരുന്നില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്നായിരുന്നു അനിൽ കുമാറിന്റെ പ്രസ്താവന. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ യുക്തിവാദി സംഘടന സംഘടിപ്പിച്ച ലിറ്റ്മസ് നാസ്തിക സമ്മേളനത്തിലായിരുന്നു പരാമർശം നടത്തിയത്. ഇത് വ്യക്തിപരമായ പരാമർശം മാത്രം എന്നായിരുന്നു കെ ടി ജലീലിന്റെ പ്രസ്താവന.
Discussion about this post