തിരുവനന്തപുരം : സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. അനിൽകുമാറിന്റെ തട്ടം പരാമർശം വിവാദത്തിനെതിരെ സിപിഎം സ്വീകരിച്ച നിലപാടിനെയാണ് സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചത്. കെ ടി ജലീലും റിയാസും ആരിഫും ഷംസീറുമെല്ലാമാണ് സിപിഎമ്മിന്റെ നിലപാട് തീരുമാനിക്കുന്നത്, അവരുടെ തീരുമാനത്തിന്റെ വഴിയെ പോകുന്നത് മാത്രമാണ് ഗോവിന്ദന്റെ ജോലിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് സുരേന്ദ്രൻ സിപിഎമ്മിനെതിരെ വിമർശനമുന്നയിച്ചത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ സിപിഎമ്മിന്റെ ഇടപെടൽ അവർക്ക് നവോത്ഥാനം ആയിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ ആക്ഷേപിച്ചപ്പോൾ അത് ആവിഷ്കാര സ്വാതന്ത്ര്യം ആയിരുന്നു. ഗണപതി മിത്താണ്, ബഹുദൈവ വിശ്വാസം മോശമാണ് എന്നിങ്ങനെ എല്ലാമാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ മുത്തലാഖ് പോലെയുള്ളവ അവർക്ക് വിശ്വാസത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം,
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ അനിൽകുമാറിനെ പാർട്ടി എംഎൽഎയായ കെടി ജലീൽ തിരുത്തുന്നു. പാർട്ടി നിലപാടല്ല അനിൽ കുമാറിൻ്റെതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എഎം ആരിഫ് എംപി അതിനെ പിന്തുണയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. സിപിഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത്. അല്ലെങ്കിൽ തന്നെ വോട്ട് ബാങ്കിൻ്റെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാർട്ടിക്ക് ബാധകമല്ലല്ലോ.
ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടുന്നത് അവർക്ക് നവോത്ഥാനമായിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അത് ആവിഷ്ക്കാരസ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിൻ്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാൽ മുത്തലാഖ് അവർക്ക് മതവിശ്വാസത്തിൻ്റെ ഭാഗമാണ്. പൊതു സിവിൽ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പർദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്.
സിപിഎം അനിൽകുമാറിൻ്റെയും അച്ച്യുതാനന്ദൻ്റെയും കണാരൻ്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ ഇനിയെങ്കിലും തിരിച്ചറിയണം. കെടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിൻ്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദൻ്റെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചു കഴിഞ്ഞു.പ്രിയ ഗോവിന്ദൻജി പാർട്ടി ക്ളാസുകളിലെ നവോത്ഥാന ക്ളാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് അങ്ങേക്ക് ഇനിയെങ്കിലും നല്ലത്.
Discussion about this post