അമൃത്സർ: ഗാന്ധിജയന്തി ദിനത്തിൽ അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി.തുടർച്ചയായ മൂന്നാം ദിവസവും ക്ഷേത്രത്തിൽ തങ്ങി സേവനം ചെയ്യുകയാണ് രാഹുൽ ഗാന്ധി. പ്രാർത്ഥനകളിൽ പങ്കെടുത്ത അദ്ദേഹം ക്ഷേത്രത്തിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കുന്നതിലും പങ്കെടുത്തു.
ഭക്തർ വെള്ളം കുടിക്കുന്ന ഗ്ലാസുകളും പാത്രങ്ങളും സന്നദ്ധ പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി വൃത്തിയാക്കി. വൈകുന്നേരം ക്ഷേത്രത്തിലെ ശുചീകരണ പ്രവർത്തനങ്ങളിലും രാഹുൽ പങ്കാളിയായി. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുൽ ഗാന്ധിയ്ക്ക് ഒപ്പമുണ്ടായിരുന്നു. സ്വകാര്യസന്ദർശനമെന്ന് പറയുന്നുണ്ടെങ്കിലും ഫോട്ടോഗ്രാഫർമാർ അടക്കമുള്ള സന്നാഹത്തെ മുൻനിർത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ സേവനം.
ഓപ്പറേഷൻ ബ്‌ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവർണ്ണ ക്ഷേത്ര സന്ദർശനമെന്നാണ് വിവരം. 1984 ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ കോൺഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകൽചയ്ക്ക് ഇടയാക്കിയിരുന്നു. വോട്ട് ബാങ്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലെത്തിയതെന്നാണ് വിമർശനം ഉയരുന്നത്.
Discussion about this post