ന്യൂഡൽഹി : സൈന്യത്തിന്റെ നൂതന ആയുധങ്ങൾ പ്രദർശിപ്പിക്കുകയും ശക്തി വിളിച്ചോതുകയും ചെയ്യുന്ന സൈനികാഭ്യാസം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ‘ത്രിശക്തി പ്രഹാർ’ എന്നാണ് ഈ മഹത്തായ യുദ്ധാഭ്യാസത്തിന് പേര് നൽകിയിരിക്കുന്നത്. സൈന്യത്തിന്റെ പുതിയ തലമുറ ആയുധ സംവിധാനങ്ങൾ പരീക്ഷിക്കുക, നൂതനമായ ദീർഘദൂര ഫയർ പവർ പരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ത്രിശക്തി പ്രഹാർ സൈനികാഭ്യാസം.
വ്യോമസേനയുടെയും കരസേനയുടെയും നൂതന ആയുധ സംവിധാനങ്ങളും യുദ്ധോപകരണങ്ങളും ഈ സൈനികാഭ്യാസത്തിൽ പരീക്ഷിക്കപ്പെടുമെന്നാണ് കരുതുന്നത്. 30,000-ത്തിലധികം സൈനികരും അത്യാധുനിക ആയുധങ്ങളും ഈ അഭ്യാസത്തിൽ അണിനിരക്കും. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം (ISR), ഇലക്ട്രോണിക് യുദ്ധ ശേഷികൾ എന്നിവയുടെയും പരീക്ഷണം നടത്തും. നവംബർ ആദ്യപകുതിയിൽ രാജസ്ഥാനിൽ വച്ചായിരിക്കും ത്രിശക്തി പ്രഹാർ നടത്തപ്പെടുന്നത്.
ഈ വർഷം ജനുവരിയിൽ ഇതേ രീതിയിലുള്ള മറ്റൊരു സൈനികാഭ്യാസം ഇന്ത്യ നടത്തിയിരുന്നു. ത്രിശക്തി പ്രഹാറിന്റെ ആദ്യഘട്ടം ആയിരുന്നു ഇത്. വടക്കൻ ബംഗാളിൽ നടന്ന ഈ സൈനികാഭ്യാസത്തിൽ സൈന്യവും കേന്ദ്ര സായുധ പോലീസ് സേനയും (CAPF) പങ്കെടുത്തിരുന്നു.
Discussion about this post