മലപ്പുറം: അദ്ധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടർന്ന് മലപ്പുറത്തെ സ്‌കൂളിലുണ്ടായ പ്രശ്‌നം പരിഹരിച്ച് മനുഷ്യാവകാശ കമ്മീഷൻ. അദ്ധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികൾ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാദ്ധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അദ്ധ്യാപകർക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ധ്യാപിക കമ്മീഷനിൽ പരാതി സമർപ്പിച്ചിരുന്നത്.
എന്നാൽ, പ്രധാനാദ്ധ്യാപികയുടെ നിർദേശം അനുസരിക്കാൻ തയാറാകാതിരുന്ന അദ്ധ്യാപിക സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്മീഷനെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയിൽ പരിഹാരം കാണാൻ കമ്മീഷൻ നിർദേശിച്ചിരുന്നു.
തുടർന്ന് ഉപഡയറക്ടർ (ഡിഡി) സകൂൾ സന്ദർശിച്ച് അദ്ധ്യാപികയെയും പ്രധാനാദ്ധ്യാപികയെയും നേരിൽ കേൾക്കുകയും ചെയ്തു. അദ്ധ്യാപകരുടെ വസ്ത്രധാരണ രീതിയിൽ സർക്കാർ പറഞ്ഞിരിക്കുന്ന സൗകര്യപ്രദം എന്ന വാക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് ഡിഡി കമ്മീഷനെ അറിയിച്ചു. ഏത് വസ്ത്രത്തിനാണ് മാന്യതയുള്ളതെന്നും ഇല്ലാത്തതെന്നും തീർത്തു പറയാനാവില്ല. സർക്കാർ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾക്കുള്ളിൽനിന്ന് രമ്യമായും സൗമ്യമായും തീർക്കേണ്ട ഒരു വിഷയം സങ്കീർണമാക്കിയതിൽ അദ്ധ്യാപികയ്ക്കും പ്രധാനാധ്യാപികക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post