ടെൽ അവീവ : ഹമാസ് ഭീകരർ ഇസ്രായേലിൽ കയറി അപ്രതീക്ഷിത ആക്രമണം നടത്തിയതിന്റെ ഞെട്ടലിലാണ് ലോകമിന്ന്. ഇരുട്ടിന്റെ മറവിൽ പാരാഗ്ലൈഡേഴ്‌സായി പറന്നിറങ്ങിയും ബുൾഡോസർ ഉപയോഗിച്ച് അതിർത്തി പൊളിച്ചുമാണ് ആക്രമണം ആരംഭിച്ചത്. വീടുകളിൽ കയറിച്ചെന്ന ഭീകരർ പ്രായഭേദമന്യേ എല്ലാവരെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ ആരുടെയും സഹായമില്ലാതെ ഹമാസ് ഭീകരർക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുമോ എന്ന ചോദ്യങ്ങൾ ആദ്യം മുതൽ തന്നെ ഉയർന്നിരുന്നു. അതിനുള്ള ഉത്തരം ഹമാസ് വക്താവ് തന്നെ നൽകിക്കഴിഞ്ഞു. ഹമാസിന് ഇറാനിൽ നിന്ന് സഹായം ലഭിച്ചുവെന്നാണ് ഹമാസ് വക്താവ് ഹാസി ഹമദ് വെളിപ്പെടുത്തിയത്.
ടെഹ്‌റാനിൽ നിന്ന് സഹായം ലഭിച്ചുവെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഷിയ മുസ്ലീം രാഷ്ട്രമാണ് ഇറാനെങ്കിൽ പലസ്തീനിൽ സുന്നി വിഭാഗക്കാരുടെ സ്വാധീനമാണ് അധികം. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വിവരം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ പരസ്യമായി പിന്തുണച്ച രാജ്യമാണ് ഇറാൻ. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഹമാസ് ഭീകരരെ അഭിനന്ദിക്കുന്നതായാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകൻ പറഞ്ഞത്. പലസ്തീന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നത് വരെ ഇത് തുടരുമെന്നും വക്താവ് പറഞ്ഞു.
അതേസമയം ഇസ്രായേലി ജനതയ്ക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഹമാസ് ഭീകരർ 300 ഓളം പേരെ കൊലപ്പെടുത്തി. 1600 ഓളം സാധാരണക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 230 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു. വെസ്റ്റ് ബാങ്ക് മേഖലയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേൽ നടത്തിയ ഓപ്പറേഷൻ അയൺ വാളിൽ 1,700 പേർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്.
Discussion about this post