ന്യൂഡൽഹി : ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ പലസ്തീൻ അനുകൂല നിലപാട് വ്യക്തമാക്കി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി. ഇരു കൂട്ടരും അടിയന്തിര വെടിനിർത്തലിന് തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പലസ്തീൻ ജനതയുടെ ഭൂമി, സ്വയം ഭരണം, അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള അവകാശങ്ങൾ എന്നിവയ്ക്കുള്ള ദീർഘകാല പിന്തുണയും കോൺഗ്രസ് അറിയിച്ചു.
“ ഇസ്രായേലും ഹമാസും തമ്മിലുള്ള അടിയന്തര വെടിനിർത്തലിന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ആവശ്യപ്പെടുന്നു. നിലവിലെ സംഘർഷത്തിന് കാരണമായ എല്ലാ പ്രശ്‌നങ്ങളിലും ചർച്ചകൾ ആരംഭിക്കണം.” എന്നുമാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇസ്രായേൽ ജനതയുടെ ദേശീയ സുരക്ഷാ ആശങ്കകൾ ഉറപ്പുവരുത്തുന്നതിനൊപ്പം പലസ്തീനിലെ ജനങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ നിറവേറ്റപ്പെടണമെന്നുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ഇസ്രായേൽ ജനതയ്‌ക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നായിരുന്നു ദിവസം കോൺഗ്രസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഈ അഭിപ്രായത്തിൽ നിന്നും മലക്കം മറിഞ്ഞിരിക്കുകയാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി.
Discussion about this post