തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇന്നലെയും ജില്ലകളിൽ യെല്ലോ അലർട്ട് ആയിരുന്നു. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. നാളെയും ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കീ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഉച്ചതിരിഞ്ഞാകും ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടുക. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം കർശനമായി പാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുണ്ട്. ഇന്ന് രാത്രിവരെ 1.8 മീറ്റർ ഉയരത്തിൽ തിരമാല ഉയരാൻ സാദ്ധ്യതയുണ്ട്. മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം. തീരമേഖലകളിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ അധികൃതരുടെ നിർദ്ദേശപ്രകാരം മാറി താമസിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Discussion about this post