ശ്രീനഗർ:ജമ്മു കശ്മീരിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. ജമ്മു കശ്മീരിലെ ഷോപിയാനിലായിരുന്നു ഏറ്റുമുട്ടൽ.
അൽഷിപോര മേഖലയിൽ ഇന്ന് രാവിലെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
മണിക്കൂറുകളോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. ഷോപിയാൻ സ്വദേശികളായ മോറിഫാറ്റ് മഖ്ബൂൽ, ജാസിം ഫാറൂഖ് എന്നിവരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത് എന്ന് സുരക്ഷാ സേന അറിയിച്ചു.
കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരുമെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണ്.
ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ ആയിരുന്നു ഭീകരരാൽ കൊല്ലപ്പെട്ട സഞ്ജയ് ശർമ്മ. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇയാളെ ഭീകരർ കൊലപ്പെടുത്തിയത്.
Discussion about this post