ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതാണ് കെ കെ ഷൈലജ ടീച്ചർ. പക്ഷേ പണി ചെറുതായി പാളിപ്പോയി. പോസ്റ്റിലെ ഹമാസ് ഭീകരർ എന്നവാക്ക് ഇസ്ലാമിസ്റ്റുകളുടെ കടുത്ത എതിർപ്പിനാണ് വഴിവെച്ചത്. അതോടെ ഗത്യന്തരമില്ലാതെ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരർ എന്ന വാക്ക് തന്നെ നീക്കം ചെയ്യേണ്ടി വന്നു ഷൈലജ ടീച്ചർക്ക്. എന്നാൽ പോസ്റ്റിന്റെ എഡിറ്റിംഗ് ഹിസ്റ്ററിയിൽ ആദ്യം ഹമാസ് ഭീകരർ എന്നും പിന്നീട് ഹമാസ് എന്നു മാത്രവുമാക്കി മാറ്റിയത് കയ്യോടെ പൊക്കിയെടുത്ത ട്രോളന്മാർ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ മലക്കം മറിച്ചിൽ തുറന്നു കാട്ടുകയാണ്.
യഥാർത്ഥത്തിൽ യുദ്ധങ്ങളുടെ ഭീകരതയെ കുറിച്ചാണ് ഷൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ഇത്തരം യുദ്ധങ്ങൾക്കെതിരെ പ്രതിഷേധിക്കണമെന്നും ടീച്ചർ സൂചിപ്പിച്ചു. എന്നാൽ ഈ പോസ്റ്റിൽ ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ കുറിച്ച് പറഞ്ഞ ഒരു വരിയാണ് ടീച്ചറെ കുഴപ്പിച്ചത്. ഹമാസിനെ ഭീകരർ എന്ന് വിളിച്ചതിൽ പ്രതിഷേധവുമായി നിരവധി മതമൗലികവാദികളാണ് ഈ പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. ഹമാസ് ഭീകരർ അല്ല പോരാളികൾ ആണെന്നാണ് ഇവരുടെ വാദം. ഹമാസ് ഭീകരവാദി ആണെങ്കിൽ ചെഗുവേര അടക്കമുള്ളവരും ഭീകരവാദി ആണല്ലോ എന്ന വാദവും ചിലർ ഉയർത്തി. കമ്മ്യൂണിസ്റ്റുകാരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ കൊലകൾ നടത്തിയിട്ടുള്ളതെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടി.
കെ കെ ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും
അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ
അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം
കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ
ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത
അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള
ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും
അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളു
മാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.
മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ
യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി
നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി
ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.
Discussion about this post