ലക്‌നൗ : ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ വിജയത്തിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ആരാധകർ. ഉത്തർപ്രദേശിലെ കാൺപൂരിലായിരുന്നു സംഭവം. അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ പാകിസ്താനുമായാണ് ഇന്ത്യ ഇന്ന് ഏറ്റുമുട്ടുന്നത്.
ചന്ദനഗറിലുള്ള സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലായിരുന്നു പൂജകൾ നടത്തിയത്. രാവിലെയോടെയായിരുന്നു പൂജകൾ. 20 ഓളം ആരാധകരാണ് ക്ഷേത്രത്തിൽ എത്തിയത്. ഇന്ത്യൻ താരങ്ങൾക്കായി ഹോമം നടത്തി. മത്സരത്തിലെ വിജയത്തിനായി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും കയ്യിലേന്തിയായിരുന്നു പ്രാർത്ഥന. വിവിധ മന്ത്രങ്ങളും ഉച്ചരിച്ചു. രണ്ട് മണിക്കൂറിലധികമാണ് ഇന്ത്യൻ താരങ്ങൾക്കായുള്ള പ്രാർത്ഥന പുരോഗമിച്ചത്. കഴിഞ്ഞ ഇന്ത്യ- പാക് മത്സരത്തിന്റെ അന്നും ഇവർ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും വഴിപാട് നടത്തുകയും ചെയ്തു.
അതേസമയം ക്രിക്കറ്റ് മത്സരം ഉടൻ ആരംഭിക്കും. ഇന്ത്യയാണ് മത്സരത്തിൽ ടോസ് നേടിയത്. രോഹിത് ശർമ്മ ആദ്യം ബോൾ ചെയ്യും. ഇന്ത്യ- പാക് മത്സരം കാണാൻ ഒരു ലക്ഷത്തിലധികം പേരാണ് സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്. കനത്ത പോലീസ് സുരക്ഷയിലാണ് മത്സരം.
Discussion about this post