തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിനെ ഇന്ന് ഔദ്യോഗികമായി വരവേൽക്കും. വൈകീട്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പതാക വീശി കപ്പലിനെ സ്വീകരിക്കുക. ചൈനീസ് കപ്പലായ ഷെൻഹുവ 15 നാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയിരിക്കുന്ന ആദ്യ കപ്പൽ.
വൈകീട്ട് നാല് മണിയോടെയാണ് പരിപാടി. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യ അതിഥിയായി എത്തും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവരും പങ്കെടുക്കും. സംസ്ഥാനത്തെ മറ്റു മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും സംബന്ധിക്കും. ഔദ്യോഗിക പരിപാടികൾ പൂർത്തിയായ ശേഷം കലാപരിപാടികൾ ഉൾപ്പെടെ ഉണ്ടാകും.
പരിപാടിയുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ മൂന്ന് മണിക്ക് മുമ്പായി തുറമുഖത്ത് എത്തിച്ചേരണം. സുരക്ഷാ പരിശോധനയ്ക്ക് ശേഷമാകും അകത്തേക്ക് പ്രവേശനം ഉണ്ടാകുക. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സദസ്സിലേക്ക് എത്തിക്കും. പ്രവേശനത്തിന് പ്രത്യേക പാസ്സുകളില്ല. തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഉച്ചക്ക് 2 മണി മുതൽ വിഴിഞ്ഞത്തേക്കും, 6 മണി മുതൽ തിരിച്ചും സൗജന്യ ബസ് സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങൾ പാലിച്ചും സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിച്ചും ചടങ്ങിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും തുറമുഖ വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.
വ്യാഴാഴ്ചയായിരുന്നു ഷെൻഹുവ 15 വിഴിഞ്ഞത്ത് എത്തിയത്. തുറമുഖ നിർമ്മാണത്തിനാവശ്യമായ മൂന്ന് ക്രെയിനുകൾ ആയിട്ടാണ് കപ്പൽ തുറമുഖത്ത് എത്തിയിരിക്കുന്നത്.
Discussion about this post