തിരുവനന്തപുരം; ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജന്റെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രിയരഞ്ജനെതിരെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അന്വേഷണം നടത്തുകയും മന:പ്പൂർവ്വം ഇത്തരമൊരു ക്രൂരകൃത്യം നടത്തിയാളുടെ ലൈസൻസ് എന്നത്തേക്കുമായി റദ്ദ് ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 30 നായിരുന്നു സംഭവം. ആദ്യഘട്ടത്തിൽ സാധാരണ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതി മനപ്പൂർവ്വം കൃത്യം നടത്തുകയായിരുന്നുവെന്ന് വ്യക്തമായത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് പിടികൂടിയത്.
പുളിങ്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ മുൻവശത്ത് വെച്ചായിരുന്നു കുട്ടിയുടെ ദേഹത്തേക്ക് കാർ ഓടിച്ചുകയറ്റിയത്. സൈക്കിളിൽ പോകുകയായിരുന്ന പുളിങ്കോട് അരുണോദയത്തിൽ ആദിശേഖറിനെ (15) തൊട്ടു പിന്നിൽ നിർത്തിയിട്ട ശേഷം അതിവേഗത്തിൽ മുന്നോട്ടെടുത്ത് കാർ ഇടിപ്പിക്കുകയായിരുന്നു.
Discussion about this post