തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തി പ്രാപിക്കുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഴ കൂടുതൽ ശക്തമായി ലഭിക്കുന്ന നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. അതിശക്തമായ മഴയാണ് ജില്ലകളിൽ ലഭിക്കുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന് പുറമേ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന് പുറമേ അറബിക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയുമുണ്ട്. ഇവ രണ്ടുമാണ് സംസ്ഥാനത്ത് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനക്കും. ഈ സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തീരമേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post