കണ്ണൂർ: സംസ്ഥാന സർക്കാർ കെ- റെയിൽ നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതോടെ കണ്ണൂരിൽ നിന്നും ചായ കുടിച്ച് കൊച്ചിയിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരാൻ കഴിയും. 50 കൊല്ലത്തെ വളർച്ചയാണ് കെ- റെയിലിലൂടെ കണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയും യുഡിഎഫും ചേർന്ന് കെ-റെയിലിന് പാരവച്ചു. കേരളത്തിന്റെ ഏത് അറ്റംവരെയും പോയിവരാനുള്ള സൗകര്യമാണ് കെ-റെയിൽ പദ്ധതി. 39 ട്രെയിനുകൾ തിരുവനന്തപുരത്ത് കാസർകോട്ടേയ്ക്കും, കാസർകോട് നിന്നും 39 ട്രെയിനുകൾ തിരുവനന്തപുരത്തേക്കും. 20 മിനിറ്റ് കൂടുമ്പോൾ ട്രെയിനുകൾ. കാസർകോട് നിന്ന് കേറിയാൽ നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്തും. കണ്ണൂരിൽ നിന്നും കൊച്ചിയിൽ എത്താൻ ഒന്നര മണിക്കൂർ മതി.
കെ- റെയിലിൽ കണ്ണൂരിൽ പോയി ചായ കുടിച്ച് കൊച്ചിയിൽ വന്ന് ഭക്ഷണം കഴിക്കാം. ഇതിന് ശേഷം കണ്ണൂരിലേക്ക് തന്നെ തിരിച്ചുവരാം. രാത്രി വീട്ടിലെ ഭക്ഷണം കഴിക്കാം. 50 കൊല്ലത്തെ വളർച്ചയായിരുന്നു കെ-റെയിലിലൂടെ സ്വപ്‌നം കണ്ടത്. ഇതാണ് പാരവച്ച് തകർത്തത് എന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു.
കേരളത്തിൽ വികസനം വന്നാൽ എൽഡിഎഫിന് തുടർഭരണം ലഭിക്കും. അതുകൊണ്ടാണ് കെ-റെയിലിനെതിരെ പ്രതിപക്ഷം രംഗത്തുവന്നത്. ഇതുപോലൊരു പ്രതിപക്ഷം കേരളത്തിലേ കാണൂ. കേന്ദ്രം അംഗീകാരം നൽകിയാൽ ഉറപ്പായും പിണറായി സർക്കാർ കെ-റെയിൽ നടപ്പിലാക്കുമെന്നും ഗോവിന്ദൻ പ്രതികരിച്ചു.
Discussion about this post