ടെൽ അവീവ് : ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് ഭീകരർ ആക്രമണം നടത്തിയ സമയം മുതൽ രാജ്യത്ത് നിന്ന് ഭീകരമായ വാർത്തകളും ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. വീടിനുള്ളിൽ കയറിയാണ് ഹമാസ് ഭീകരർ സാധാരണക്കാരെ കൊലപ്പെടുത്തിയത്. ഇസ്രായേലി അമേരിക്കൻ കുടുംബത്തിനും ഇതേ വിധിയാണ് നേരിടേണ്ടി വന്നത്. മരണം മുന്നിൽ കണ്ട ഇവർ രക്ഷപ്പെടാനുള്ള അവസാന ശ്രമം എന്ന നിലയിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ അയച്ചു. എന്നാൽ ഹമാസ് ഭീകരർ പിഞ്ചു കുഞ്ഞുങ്ങൾ അടങ്ങുന്ന ആ കുടുംബത്തെ വെറുതെ വിട്ടില്ല.
”അവർ ഇവിടെയുണ്ട്. ഞങ്ങളെ കത്തിക്കുകയാണ്. ഞങ്ങൾക്ക് ഇവിടെ ശ്വാസം മുട്ടുന്നു” എന്നാണ് ജോണി സിമൻ ടോവ്, സഹോദരിയായ റനേ ബട്‌ലർക്ക് അയച്ച അവസാന സന്ദേശം. 36 കാരനായ ജോണി ഭാര്യ ടമർ കെഡെം-സിമാൻ ടോവ് (35), ഇവരുടെ 6 വയസ്സുള്ള ഇരട്ട പെൺകുട്ടികൾ, 4 വയസ്സുള്ള ആൺകുട്ടി എന്നിവരടങ്ങുന്ന കുടുംബത്തെ കിബ്ബട്ട്‌സ് നിർ ഓസിലെ വീട്ടിൽ വെച്ചാണ് ഹമാസ് ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയത്. ജോണിയുടെ അമ്മ കരോൾ സിമൻ ടോവിനെയും (70) ഭീകരർ വകവരുത്തി.
വീടിന് നേരെ ഭീകരർ റോക്കറ്റ് ആക്രമണം ആരംഭിച്ചതോടെ ഇവർ ഷെൽട്ടർ ഹോമിലേക്ക് മാറുകയായിരുന്നു. തുടങ്ങൾ തങ്ങൾ സുരക്ഷിതരാണെന്ന് ഭാര്യ ടമർ കുടുംബത്തെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഭീകരർ വീടുകളിലേക്ക് ഇരച്ചെത്തി ആക്രമണം നടത്തിയത് എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വീട്ടിലേക്ക് ആക്രമിച്ചുകയറി ഭീകരർ പിഞ്ചു കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാതെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിനെതിരെ ഇവരുടെ കുടുംബക്കാരും സുഹൃത്തുക്കളും രംഗത്തുവന്നു.
‘യഹൂദരാണെന്ന ഒറ്റ കാരണത്താൽ കുട്ടികളെയും മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുകയാണ് ഹമാസ് ഭീകരർ. ഇത് അസഹനീയമാണ്.’ കുടുംബം പറഞ്ഞു.
Discussion about this post