തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞുവരുന്നുണ്ട്.
തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇവിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ട് ഇല്ലെങ്കിലും സംസ്ഥാനത്ത് മറ്റ് ജില്ലകളിലും മഴ ലഭിക്കും. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകരുത് എന്നാണ് നിർദ്ദേശം.
നിലവിൽ രണ്ട് ചക്രവാതച്ചുഴിയാണ് നിലനിൽക്കുന്നത്. ഇതാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുമുണ്ട്.
അതേസമയം മദ്ധ്യകേരളത്തിൽ ഇന്നലെ രാത്രി ശക്തമായ മഴയും ഇടിമിന്നലുമായിരുന്നു അനുഭവപ്പെട്ടത്. പലയിടങ്ങളിലും ശക്തമായ കാറ്റും വീശി.
Discussion about this post