തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. സംസ്ഥാന വ്യാപകമായി പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർ വരെ മഴ ലഭിക്കും. മഴയ്ക്ക് പുറമേ കാറ്റിനും ഇടി മിന്നലിനും സാദ്ധ്യതയുണ്ട്.
നേരത്തെ സംസ്ഥാനത്ത് മഴ കുറയുമെന്ന് ആയിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. ഇതേ തുടർന്ന് നാല് ജില്ലകളിൽ ആയിരുന്നു യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മഴ കനക്കുന്ന സാഹചര്യത്തിൽ ഇതിൽ മാറ്റം വരുത്തുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് നാളെ മുതൽ മഴയുടെ കാഠിന്യം കുറയും. അതിനാൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടില്ല.
തമിഴ്‌നാട് തീരത്തിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന് പുറമേ അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുമുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം ആകുന്നത്. കടൽക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്. അതിനാൽ കടൽതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Discussion about this post