ടെഹ്‌റാൻ: ഗാസ മുനമ്പിലടക്കം പ്രതിരോധം തുടരുന്ന ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങൾ തുടർന്നാൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും ചെറുത്തുനിൽപ്പ് ശക്തികളെയും തടയാൻ ആർക്കും കഴിയില്ലെന്നാണ് മുന്നറിയിപ്പ്.
ഗാസയിൽ കരയുദ്ധം നടത്താൻ ഇസ്രായേലിനെ അനുവദിക്കാനാവില്ലെന്നും അങ്ങനെ ചെയ്താൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊള്ളാഹിയാൻ പറഞ്ഞു. വരും സമയങ്ങളിൽ ഇറാന്റെ ഭാഗത്ത് നിന്ന് വലിയ തോതിൽ നടപടിയുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദുള്ളാഹിയാൻ വെളിപ്പെടുത്തി. ഇറാന്റെ പ്രതിരോധ സേനയ്ക്ക് ഇസ്രായേലുമായി വളരെക്കാലം പോരാടാനാകും. വരും മണിക്കൂറുകളിൽ പ്രതിരോധ സേനയിൽ നിന്ന് വലിയ നടപടി പ്രതീക്ഷിക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ ഇസ്രായേലിനെതിരെ ഇറാൻ എന്ത് തരത്തിലുള്ള നടപടിയെടുക്കുമെന്നും ഗാസയിലെ ആക്രമണത്തെ എങ്ങനെ തടയുമെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.
മുമ്പും ഇസ്രയേലിന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലസ്തീനികൾക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മേഖലയിലെ മറ്റ് കക്ഷികൾ രംഗത്തിറങ്ങാൻ തയ്യാറാണെന്നായിരുന്നു ഭീഷണി.
Discussion about this post