തൃശൂർ: അയ്യപ്പന്റെ പാദപൂജയ്ക്കായി പതിനൊന്നാം വർഷമാണ് പിഎൻ മഹേഷ് നമ്പൂതിരി അപേക്ഷ നൽകുന്നത്. ഇക്കുറി നറുക്കെടുപ്പിൽ തന്റെ പേര് ലഭിച്ച വിവരം അറിയുമ്പോൾ പാറമേക്കാവ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ പൂജയിലായിരുന്നു അദ്ദേഹം. സഹശാന്തിയാണ് ശ്രീകോവിലിനുളളിൽ വന്ന് വിവരം പറയുന്നത്. ആഗ്രഹസാഫല്യത്തിന്റെ സന്തോഷത്തിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. ഇനി എല്ലാം പാറമേക്കാവിലമ്മയുടെയും അയ്യപ്പന്റെയും തീരുമാനം.
പാറമേക്കാവ് അമ്മയുടെയും ഗുരുകാരണവൻമാരുടെയും അനുഗ്രഹമാണ് ഈ നിയോഗമെന്ന് മഹേഷ് നമ്പൂതിരി പറയുന്നു. ഒരു വർഷമായി അദ്ദേഹം പാറമേക്കാവിൽ സഹമേൽശാന്തിയാണ്. ഡൽഹിയിൽ ഗുരുവായൂരപ്പ ക്ഷേത്രത്തിൽ 14 വർഷം മേൽശാന്തിയായിരുന്നു. പിന്നീട് കോയമ്പത്തൂരിൽ. അതിന് ശേഷമാണ് പാറമേക്കാവിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനായിരുന്നു പാറമേക്കാവ് അമ്മയുടെ സന്നിധിയിൽ സഹമേൽശാന്തിയായി എത്തിയത്.
പാറമേക്കാവ് മേൽശാന്തി വാസുദേവൻ നമ്പൂതിരിപ്പാടിന് താന്ത്രിക ആവശ്യങ്ങൾക്കായി സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഒരു സഹമേൽശാന്തിയെ വേണമെന്ന് ദേവസ്വം ഭാരവാഹികളോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം തന്നെയാണ് മഹേഷ് നമ്പൂതിരിയുടെ പേരും നിർദ്ദേശിച്ചത്. അങ്ങനെയാണ് പാറമേക്കാവിലേക്ക് എത്തിയത്. ഇവിടെയെത്തി ഒരു വർഷത്തിനുളളിൽ തന്നെ അയ്യപ്പസന്നിധിയിൽ പൂജ ചെയ്യണമെന്ന ആഗ്രഹം സഫലമായത് അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്ന് മഹേഷ് നമ്പൂതിരി ആവർത്തിക്കുന്നു.
ആലുവ തന്ത്ര വിദ്യാപീഠത്തിലെ കോഴ്‌സ് കഴിഞ്ഞ് ഡൽഹിയിൽ സപ്താഹത്തിന് പകരക്കാരനായി പോയതായിരുന്നു മഹേഷ് നമ്പൂതിരി. പിന്നീടാണ് ഡൽഹി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പൂജ ഏറ്റെടുക്കുന്നത്. മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് മനയിലെ അംഗമാണ്. 17 പേരായിരുന്നു ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് നറുക്കെടുപ്പ് പട്ടികയിൽ ഉണ്ടായിരുന്നത്. അതിൽ ആദ്യ ഊഴത്തിൽ തന്നെ മഹേഷ് നമ്പൂതിരിയുടെ പേര് വന്നതും അയ്യപ്പകടാക്ഷമായി ഇദ്ദേഹം കാണുന്നു.
Discussion about this post