തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.
പത്തനംതിട്ട, കോട്ടയം, ഇടുക്കീ എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ശക്തമായ മഴയാണ് ജില്ലകളിൽ പ്രവചിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് ഇല്ലെങ്കിലും മറ്റ് ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. നിലവിൽ യെല്ലോ അലർട്ട് നൽകിയിട്ടില്ല എങ്കിലും മഴയുടെ തീവ്രതയ്ക്ക് അനുസരിച്ച് മുന്നറിയിപ്പിൽ മാറ്റമുണ്ടായേക്കാം. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് നിലവിൽ മഴയ്ക്ക് കാരണം ആകുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ അറബിക്കടലിനും മദ്ധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായാണ് ന്യൂനമർദ്ദമായി മാറിയത്. ഇതിന് പുറമേ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയും ഉണ്ട്. ഇത് കൂടി രൂപപ്പെടുന്നതോടെ മഴ കനക്കും.
നിലവിൽ തീര മേഖലകളിൽ മോശം കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനം പാടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Discussion about this post