ജയ്പൂർ: രാജസ്ഥാനിലെ ഭരണവിരുദ്ധ വികാരത്തെ പ്രതിരോധിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. 25 ഓളം സിറ്റിംഗ് കോൺഗ്രസ് എംഎൽഎമാർക്ക് ഇക്കുറി സീറ്റ് നിഷേധിക്കപ്പെട്ടേക്കും. പാർട്ടി നേതൃത്വം തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഭരണവിരുദ്ധ വികാരം നേരിടുന്ന എംഎൽഎമാർക്ക് സീറ്റ് നൽകില്ലെന്ന് രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്തസാര വ്യക്തമാക്കി.
രാജസ്ഥാന് വേണ്ടിയുളള പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷം ആയിരുന്നു കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം. ഗെലോട്ട് സർക്കാരിനെതിരെ രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്നവരിൽ നിന്ന് നേരിടുന്ന ഉൾപാർട്ടി കലഹവും ഇക്കുറി കോൺഗ്രസിന് വെല്ലുവിളിയാകും. ഇത് കൂടി കണക്കിലെടുത്ത് പതിവു മുഖങ്ങളെ മാറ്റി പരീക്ഷിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
അർഹതയുടെ അടിസ്ഥാനത്തിലാകും ടിക്കറ്റുകൾ നൽകുകയെന്നാണ് ഗോവിന്ദ് സിംഗ് ദൊത്തസാരയുടെ പ്രതികരണം. ആദ്യഘട്ടത്തിലെ 60 സീറ്റുകളിലേക്കുളള സ്ഥാനാർത്ഥി ചർച്ചകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നടന്നതെന്നാണ് സൂചന. ഈ ആഴ്ച തന്നെ ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്.
ഭരണവിരുദ്ധ വികാരം നേരിട്ട എംഎൽഎമാർ മാറാൻ ബാദ്ധ്യസ്ഥരാണ്. എംഎൽഎമാരുടെ പ്രകടനം പരിശോധിക്കാൻ നടത്തിയ സർവ്വെയുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഗോവിന്ദ് സിംഗ് ദൊത്തസാര പറഞ്ഞു.
Discussion about this post