ഇസ്ലാമാബാദ്: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിനിടെ ഹമാസിനെ പിന്തുണച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ. ട്വിറ്ററിലൂടെയായിരുന്നു താരങ്ങൾ ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. വേൾഡ് കപ്പ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ നേടിയ ജയം ഗാസയ്ക്ക് സമർപ്പിക്കുന്നതായി നേരത്തെ പാകിസ്താൻ ടീം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ പിന്തുണച്ച് രംഗത്ത് എത്തിയത്.
പലസ്തീന്റെ പതാകയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്. കമ്രാൻ അക്മൽ, ഉസ്മാൻ മിർ, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഹഗാരിസ് റൗഫ് തുടങ്ങിയവരാണ് പലസ്തീൻ പതാകയുടെ ചിത്രങ്ങൾ പങ്കുവച്ചത്. ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്നത് വ്യാപക വിമർശനത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് പലസ്തീൻ പതാക പങ്കുവച്ച് പരോക്ഷ പിന്തുണ നൽകിയിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1300 ഓളം പേരെയാണ് ഹമാസ് ഭീകരർ കൊലപ്പെടുത്തിയത്. ഇതിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ മൗനം തുടരുകയാണ്. ഇതിനിടെ ഹമാസിനെ പിന്തുണച്ച് രംഗത്ത് വന്നതിൽ ആക്ഷപം ഉയരുന്നുണ്ട്. നേരത്തെ ക്രിക്കറ്റ് മത്സരത്തിന്റെ വിജയം ഗാസയ്ക്ക് സമർപ്പിക്കുന്നുവെന്ന പാക് ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനത്തിൽ വ്യാപക വിമർശനം ആണ് ഉയർന്നിരുന്നത്.
അതേസമയം ഇസ്രായേൽ ഹമാസ് പോരാട്ടം തുടരുകയാണ്. ഇതിനോടകം തന്നെ നാലായിരത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.











