തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവർഷം വീണ്ടും ശക്തിപ്രാപിക്കുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതേ തുടർന്ന് വ്യാഴാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.
ഇന്ന് മുതൽ വരുന്ന അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. എന്നാൽ ബുധനാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കും. വ്യാഴാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച മഴ കൂടുതൽ ശക്തമാകും. അതിനാൽ വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ജില്ലകളിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്.
അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരും. ഇതോടെയാണ് മഴ ശക്തിപ്രാപിക്കുക. ആദ്യ നാളുകളിൽ ഇത് ദുർബലം ആയിരിക്കും. ഇതേ തുടർന്നാണ് ആദ്യ നാളുകളിൽ മഴയുടെ ശക്തി കുറയുന്നത്.
അതേസമയം അറബിക്കടലിൽ ചുഴലിക്കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Discussion about this post