തിരുവനന്തപുരം: അറബിക്കടലിലെ തേജ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് ഏർപ്പെടുത്തി. മഴയ്ക്ക് പുറമേ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ നാളെയും സമാന കാലാവസ്ഥ തുടരും. ഈ സാഹചര്യത്തിൽ നാളെയും ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
അറിബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് നിലവിൽ അതിതീവ്ര ചുഴലിക്കാറ്റ് ആയാണ് ശക്തിപ്രാപിച്ചിട്ടുള്ളത്. മദ്ധ്യപടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായിട്ടാണ് നിലവിൽ തേജിന്റെ സ്ഥാനം. വരും മണിക്കൂറുകൡ തേജ് വീണ്ടും ശക്തിപ്രാപിച്ച് അതി ശക്തമായ ചുഴലിക്കാറ്റായി മാറും.
ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും, പിന്നീട് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ചു ഒക്ടോബർ 25 ഉച്ചയോടെ യെമൻ -ഒമാൻ തീരത്തു അൽ ഗൈദാക്കും (യെമൻ ) സലാലാക്കും ഇടയിൽ കരയിൽ പ്രവേശിക്കും.
അതേ സമയം ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. കോമറിൻ മേഖലക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.
Discussion about this post