ബംഗളൂരു: കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവ് നൽകി സർക്കാർ. ഉദ്യോർത്ഥികൾക്ക് റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാനാണ് സർക്കാർ അനുമതി നൽകിയത്. സർക്കാർ സർവീസുകളിലേക്ക് ഉള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഇനി ഹിജാബ് ധരിക്കാമെന്നും ഹിജാബിന് കർണാടക അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) ഇനി വിലക്കുണ്ടാകില്ലെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി.
ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന സർക്കാർ സർവീസ് റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് തീരുമാനം. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കർണാടകയിലെ ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അനിവാര്യമായ കാര്യമല്ലെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഹിജാബ് അനുവദിച്ചാൽ യൂണിഫോം എന്നതിന് അർഥമില്ലാതാകും; അത് വിലക്കുന്ന ഉത്തരവ് ഇറക്കാൻ സർക്കാരിന് അവകാശമുണ്ട്. ഭരണഘടനാപരമായ സമത്വം മുൻനിർത്തിയാണു യൂണിഫോം നടപ്പാക്കുന്നതെന്നും ഹൈക്കോടതി മുൻപ് വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post