തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റംവരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റിന്റെ ശക്തി കുറയാൻ ആരംഭിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചിരുന്നത്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ട് ഇല്ലെങ്കിലും മറ്റ് ജില്ലകളിലും ശക്തമായ മഴ ലഭിക്കും. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ അനുഭവപ്പെടും.
കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. വൈകുന്നേരങ്ങളിലാകും മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും അനുഭവപ്പെടുക. അതിനാൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
കേരള തീരത്ത്(വിഴിഞ്ഞം മുതൽ കാസറഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 3.0 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത്( കൊളച്ചൽ മുതൽ കിലെകരൈ) രാത്രി 11.30 വരെ 1.2 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരമേഖലകളിൽ താമസിക്കുന്നവും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബികടൽ തേജ് അതി ശക്തമായ ചുഴലിക്കാറ്റ് ഉച്ചയോടെ അതി തീവ്ര ചുഴലിക്കാറ്റായി ശക്തി കുറഞ്ഞിട്ടുണ്ട്. അർദ്ധരാത്രിയോ, നാളെ പുലർച്ചെയോ മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വരെ വേഗതയിൽ യെമൻ തീരത്ത് കര തൊടും.ബംഗാൾ ഉൾക്കടൽ അതി തീവ്ര ന്യുന മർദ്ദം ഇന്ന് രാത്രിയോടെ ഹമൂൺ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.
Discussion about this post