ടൊറന്റോ: കാനഡയില്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കാനഡ. വിസ നിയന്ത്രണം സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഈ നീക്കം നല്ല സൂചനയാണെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പ്രതികരിച്ചു.
ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്താന്‍ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന് കാനഡ ആരോപിച്ചതിന് പിന്നാലെ ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു.
എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ തുടങ്ങിയ വിസ സേവനങ്ങളാണ് നിലവില്‍ പുനരാരംഭിച്ചത്.








