ജയ്പുർ : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെളിപ്പെടുത്തി. ചാണകം കിലോ രണ്ടു രൂപ വിലയിൽ നൽകുമെന്നതാണ് പ്രധാന വാഗ്ദാനം. ഗവൺമെന്റ് കോളേജ് വിദ്യാർഥികൾക്ക് ലാപ്ടോപ്പ് അല്ലെങ്കിൽ ടാബ്ലറ്റ് നൽകുമെന്നും വാഗ്ദാനമുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ് വെള്ളിയാഴ്ച സംസ്ഥാനത്തെ ജനങ്ങൾക്കുള്ള വാഗ്ദാനങ്ങൾ വെളിപ്പെടുത്തിയത്.
പഴയ പെൻഷൻ സ്‌കീമിനായി നിയമം നിർമ്മിക്കും, പ്രകൃതിദുരന്ത സമയങ്ങളിൽ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും എന്നിവയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉണ്ട്. ഒരു കോടി സ്ത്രീകൾക്ക് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ഫോൺ നൽകുമെന്നും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വ്യക്തമാക്കാനായി നടത്തിയ പത്രസമ്മേളനത്തിൽ രാജസ്ഥാനിലെ ഇൻഫോസ്മെന്റ് ഡയറക്ടറേറ്റ് പരിശോധനകളെ മുഖ്യമന്ത്രി ഗെലോട്ട് രൂക്ഷമായി വിമർശിച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്രയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിനെതിരെയും ഗെലോട്ട് വിമർശനമുന്നയിച്ചു. സംസ്ഥാനത്ത് നായ്ക്കളെക്കാൾ കൂടുതൽ ഇഡി ആണ് കറങ്ങി നടക്കുന്നത് എന്നുള്ള ഭൂപേഷ് ബാഗേലിന്റെ വിവാദ പ്രസ്താവനയും ഗെലോട്ട് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഇത്തരം നീക്കങ്ങൾ ദൗർഭാഗ്യകരമാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post