ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ട എല്ലാത്തിനും എതിരാണെന്ന് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം എന്നിവയും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.
മനുഷ്യത്വത്തെ സംബന്ധിക്കുന്ന നിയമങ്ങൾ തവിടുപൊടിയാകുമ്പോൾ നിലപാട് എടുക്കാൻ വിസമ്മതിക്കുകയും നിശബ്ദമായി കണ്ടുകൊണ്ടിരിക്കയുമാണെന്ന് പ്രിയങ്ക ആരോപിക്കുന്നു. അഹിംസയിലും സത്യത്തിലും അധിഷ്ടിതമായ തത്വങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനം. നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികൾ അതിലാണ് ജീവൻ ബലി നൽകിയത്. നമ്മുടെ ഭരണഘടനയിൽ രാജ്യത്തെ നിർവ്വചിക്കുന്നതിന്റെ അടിസ്ഥാനവും അതാണ്. പലസ്തീനിലെ സ്ത്രീകളെയും കുട്ടികളെയും ഉൻമൂലനം ചെയ്യുകയാണെന്നും നമ്മുടെ രാജ്യം ഇതുവരെ നിലകൊണ്ടതിന് എതിരാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക പറയുന്നു.
Discussion about this post