തൃശ്ശൂർ: കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങിയ ആളെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ച് പോലീസ്. ക്രമസമാധാന നിലയുടെ ചുമതലയുള്ള എഡിജിപി നേരിട്ട് എത്തിയാണ് ഇയാളിൽ നിന്നും മൊഴിയെടുക്കുക. കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിനാണ് ബോംബുവച്ചത് താനാണെന്ന് വ്യക്തമാക്കി പോലീസിൽ കീഴടങ്ങിയത്.
സാഹചര്യ തെളിവുകളും ഇയാൾ നൽകിയ മൊഴികളിലെ സമയം സംബന്ധിച്ച വിവരങ്ങളും പരിഗണിച്ചാണ് കൂടുതലായി ചോദ്യം ചെയ്യുന്നത്. എന്നാൽ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇയാൾ എത്തിയതെന്ന സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നതിന് വേണ്ടിയാണ് വിശദമായി ചോദ്യം ചെയ്യുന്നത്.
അതേസമയം സ്‌ഫോടനത്തിന് തൊട്ട് മുൻപ് കൺവെൻഷൻ സെന്ററിൽ നിന്നും പുറത്തേക്ക് പോയ നീല കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട രജിസ്‌ട്രേഷൻ ആണെന്നും സ്ത്രീയുടെ പേരിലാണ് കാറുള്ളത് എന്നും വ്യക്തമായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നീല കാറിന്റേത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് വ്യക്തമായത്. നമ്പർ പ്ലേറ്റിലുള്ള കാറിന്റെ നിറം വെള്ളയാണെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കളമശ്ശേരിയിൽ സ്‌ഫോടനം നടത്തിയത് എന്നാണ് പോലീസ് തറപ്പിച്ചു പറയുന്നത്. ഐഇഡി ഉപയോഗിച്ചാണ് പ്രതി സ്‌ഫോടനം നടത്തിയിട്ടുള്ളത്. പരിശീലനം നേടിയവർക്ക് മാത്രമേ ഐഇഡി നിർമ്മിക്കാൻ കഴിയുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
Discussion about this post