തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴ ശക്തമാകുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പത്തനംതിട്ട മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളെയാണ് യെല്ലോ അലർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. എന്നാൽ ഈ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയ്ക്ക് പുറമേ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കാം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലുള്ളപ്പോൾ വീടുകളിൽ തന്നെ തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം. കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണം എന്നും മുന്നറിയിപ്പുണ്ട്.
ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കൊല്ലം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Discussion about this post