തിരുവനന്തപുരം; ഭീകരവാദികളോട് പിണറായി വിജയൻ സർക്കാരിന്റെ മൃദുസമീപനം ദൈവത്തിന്റെ സ്വന്തം നാട്ടിൽ പോലും സ്‌ഫോടനം ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കളമശ്ശേരിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു ജെപി നദ്ദയുടെ പരാമർശം. അന്വേഷണത്തിന് കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകും. പക്ഷെ ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ആഴത്തിൽ പരിശോധിക്കേണ്ടത് പിണറായി സർക്കാരാണ്. സർക്കാരിന്റെ നിശബ്ദത ഇവിടെ തീവ്രവാദികൾക്ക് വളരാൻ അവസരമൊരുക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഹമാസ് നേതാവ് വെർച്വലായി ഇവിടുത്തെ പരിപാടിയിൽ പങ്കെടുത്തതെന്നും ജെപി നദ്ദ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുയാണെന്നും കേന്ദ്രസർക്കാർ പാവപ്പെട്ട ജനങ്ങൾക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾ പോലും പിണറായി സർക്കാർ അവരിലേക്ക് എത്തിക്കുന്നില്ലെന്നും ജെപി നദ്ദ ചൂണ്ടിക്കാട്ടി. സഹകരണ ബാങ്ക് അഴിമതിയിൽ സർക്കാരിന് പങ്കുണ്ട്. 300 കോടിയുടെ അഴിമതി മാത്രമാണ് നടന്നതെന്നാണ് ഇടത് നേതാക്കൾ പറയുന്നത്. മന്ത്രിമാർ, മുൻമന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർക്ക് അഴിമതിയിൽ പങ്കുണ്ട്. അതിൽ നിരപരാധികളായ മനുഷ്യരുടെ ജീവനുകളാണ് പൊലിഞ്ഞതെന്നും ജെപി നദ്ദ ചൂണ്ടിക്കാട്ടി.
പിണറായിയുടെ പ്രിയപ്പെട്ട മകളും സ്വകാര്യ കമ്പനികളുമായി നടത്തിയ ഇടപാടിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്. അതാണ് കേരളത്തിലെ സ്ഥിതി. ലഹരി ഉപയോഗവും ഇവിടെ വർദ്ധിച്ചുവരികയാണ്. 33 ശതമാനമാണ് മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചതതെന്ന് നദ്ദ ചൂണ്ടിക്കാട്ടി.
ജൽജീവൻ മിഷൻ വഴി 17 ലക്ഷം കണക്ഷനുകൾക്ക് അനുമതി നൽകിയപ്പോൾ 12 ലക്ഷം മാത്രമാണ് സംസ്ഥാനം നൽകിയത്. ദേശീയപാതയ്ക്ക് അനുമതി നൽകാതെയും റവന്യൂ നടപടികൾ വൈകിപ്പിച്ചും പിണറായി സർക്കാർ ജനദ്രോഹ നിലപാട് സ്വീകരിച്ചു. അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി പോലും ഇവിടെ നടപ്പാകുന്നില്ലെന്ന് ജെപി നദ്ദ കുറ്റപ്പെടുത്തി.
കേരളത്തിൽ ഒന്നരക്കോടിയിലധികം ആളുകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. രണ്ട് ലക്ഷം വീടുകൾ പ്രധാനമന്ത്രി ആവസ് യോജനയിലൂടെ അനുവദിച്ചു. രണ്ട് ലക്ഷത്തി 43,000 ശുചിമുറികൾ നിർമിക്കാൻ പണം അനുവദിച്ചു. മൂന്ന് ലക്ഷത്തി 41,000 ഉജ്ജ്വല പാചകവാതക കണക്ഷനുകൾ സ്ത്രീകൾക്കായി നൽകി. പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിയ സമയത്താണ് നരേന്ദ്രമോദി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഇത്തരം ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് നദ്ദ ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദിയുടെ ഭരണത്തിൽ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറി. ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളാണ് ഇപ്പോൾ അതിന് മുകളിലെത്തിയത്. അതാണ് നരേന്ദ്രമോദിയുടെ സദ്ഭരണം. കഴിഞ്ഞ ഒൻപത് വർഷത്തിനുളളിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കേന്ദ്രസർക്കാർ ചിലവഴിച്ചത് 18 ലക്ഷം കോടി രൂപയാണ്. 6.3 ശതമാനമാണ് ഇന്ത്യയുടെ വളർച്ചാനിരക്ക്. 2028 ൽ ലോക സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയ്ക്ക് സംഭാവന നൽകാൻ കഴിയുമെന്നും ജെപി നദ്ദ പറഞ്ഞു.
അയ്യങ്കാളി, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി തുടങ്ങി കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളുടെ പേരുകൾ എണ്ണിപ്പറഞ്ഞായിരുന്നു നദ്ദയുടെ പ്രസംഗം ആരംഭിച്ചത്. അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാരിനെതിരെയുളള അതൃപ്തിയാണ് ധർണയിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുർഭരണവും സ്വജനപക്ഷപാതവും കേരളത്തിൽ അരങ്ങുവാഴുകയാണ്. ഡൽഹിയിൽ നരേന്ദ്രമോദി സർക്കാർ നടത്തുന്ന ഭരണവും കേരളത്തിൽ പിണറായി നടത്തുന്ന ദുർഭരണവും ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post