ഇസ്രായേൽ സൈന്യവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേട്ട പ്രതിരോധ സംവിധാനത്തിന്റെ പേരാണ് അയൺ ഡോം. റോക്കറ്റ് ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന ഈ വ്യോമ പ്രതിരോധ സംവിധാനം ഇസ്രായേൽ സേനയുടെ കരുത്താണ്. ശത്രുരാജ്യങ്ങളുടെ വെല്ലുവിളികൾ പ്രതിരോധിക്കാൻ അയൺ ഡോമിന് സമാനമായ വ്യോമ പ്രതിരോധ സംവിധാനം അതിർത്തിയിൽ വിന്യസിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭാരതവും. അഞ്ച് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.
അതിർത്തി മേഖലകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള രാജ്യത്തിന്റെ തീരുമാനം. ശത്രുരാജ്യങ്ങളായ പാകിസ്താനും ചൈനയും ഭാവിയിൽ ഉയർത്തിയേക്കാവുന്ന വെല്ലുവിളി മുന്നിൽ കണ്ട് പ്രതിരോധിക്കുകയും പുതിയ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കുന്നതിന് പിന്നിലെ ലക്ഷ്യമാണ്. 2028- 29 കാലയളവിനുള്ളിൽ അതിർത്തിയിൽ ഇതിന്റെ വിന്യാസം പൂർത്തിയാക്കാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉദ്ദേശിക്കുന്നത്.
ഇസ്രായേലിന്റേത് ഹ്രസ്വ ദൂര വ്യോമ പ്രതിരോധ സംവിധാനം ആണെങ്കിൽ ഇന്ത്യയുടേത് ദീർഘ ദൂര വ്യോമ പ്രതിരോധ സംവിധാനം ആണ്. ദീർഘ ദൂര ഭൂതല- ഉപരിതല വ്യോമ പ്രതിരോധ സംവിധാനമാണ് ഇത്.
രാജ്യം തദ്ദേശീയമായിട്ടാകും ഇതും നിർമ്മിക്കുക. ഡിആർഡിഒയുടെ നേതൃത്വത്തിൽ പ്രൊജക്ട് കുശയിൽ ഉൾപ്പെടുത്തിയാകും വ്യോമപ്രതിരോധ സംവിധാനത്തിന്റെ നിർമ്മാണം.
ശത്രുക്കളുടെ യുദ്ധ വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ നിമിഷ നേരം കൊണ്ട് തകർത്ത് തരിപ്പണം ആക്കാൻ ശേഷിയുള്ളവയാണ് ഇന്ത്യ നിർമ്മിക്കുന്ന വ്യോമപ്രതിരോധ സംവിധാനം. വളരെ അകലെയുള്ള ശത്രുവിനെ പോലും നിമിഷങ്ങൾക്കുള്ളിൽ ചാരമാക്കാനുള്ള ശേഷിയാണ് ഇതിന്റെ പ്രധാന പ്രത്യേകത. 350 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കും ഇന്ത്യൻ അയൺ ഡോമുകളുടെ നിർമ്മാണം.
നിലവിൽ പ്രതിരോധത്തിനായി റഷ്യയുടെ എസ്- 400 സംവിധാനം വ്യോമസേന ഉപയോഗിക്കുന്നുണ്ട്. എന്നാൽ ലഡാക്ക് പോലുള്ള ഭൂപ്രദേശത്ത് ഇവ പ്രയോഗിക്കുന്നതിന് ചില പോരായ്മകൾ നേരിടുന്നുണ്ട്. ഈ വിടവ് നികത്തുക കൂടിയാണ് പുതിയ വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. മലനിരകളിലും പ്രതികൂല ഭൂപ്രകൃതിയിലും ശത്രുവിന്റെ വ്യോമാക്രമണങ്ങളെ നേരിടാൻ ഇതിനു കഴിയും
ലഡാക്ക് അതിർത്തിയിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തിന്റെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞം വർഷം മെയിലാണ് കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനം നിർമ്മിക്കാനുള്ള ആലോചനകൾ പ്രതിരോധ മന്ത്രാലയം ആരംഭിച്ചത്. ഇതാണ് ഇപ്പോൾ വേഗത്തിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 21,700 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. ഇവയുടെ വിന്യാസം പൂർത്തിയാകുന്നതോടെ പ്രതിരോധ രംഗത്ത് നിർണായക കുതിപ്പ് ആകും ഇന്ത്യ നടത്തുക.
Discussion about this post