2025 ഏപ്രിൽ 22. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെ നേരെ ലഷ്കർ-ഇ-തൊയ്ബയുടെ പോഷകസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ നടത്തിയ അതിക്രൂരമായ ആക്രമണം ഇന്ത്യ മറക്കില്ല. ചോരയിൽ കുതിർന്നത് 26 നിരപരാധികളായ മനുഷ്യരുടെ ജീവനായിരുന്നു. രാജ്യം മുഴുവൻ കനത്ത രോഷത്തിലും ദുഃഖത്തിലുമായി. ഭാരതത്തിന്റെ മണ്ണിൽ ചോരവീഴ്ത്തിയ ഭീകര താവളങ്ങൾ തകർക്കാൻ ഇന്ത്യൻ സർക്കാർ മൂന്ന് സേനകൾക്കും അനുമതി നൽകി. അങ്ങനെയാണ് ‘ഓപ്പറേഷൻ സിന്ദൂർ’ പിറവിയെടുക്കുന്നത്.
2025 മെയ് 7-ാം തീയതി വെളുപ്പിന്. ശത്രുവിന്റെ ഒമ്പതോളം ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട് വ്യോമസേനയും കരസേനയും അതിർത്തി കടക്കാൻ തയ്യാറെടുത്തു. അവിടെ, ശത്രുവിന്റെ നെഞ്ചിലേക്ക് കൃത്യമായി പീരങ്കിയുണ്ടകൾ വർഷിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യൻ ആർമിയുടെ റെജിമെന്റ് ഓഫ് ആർട്ടിലറിയുടെ കീഴിലുള്ള 1988 (ഇൻഡിപെൻഡന്റ്) മീഡിയം ബാറ്ററിയുടെ ഓഫീസർ കമാൻഡിംഗ് ആയ ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന് ആയിരുന്നു.
ലേറ്റസ്റ്റ് സാറ്റലൈറ്റ് ചിത്രങ്ങൾ കൃത്യമായി അപഗ്രഥിച്ച്, ഒരൊറ്റ നിരപരാധിക്കുപോലും ജീവാപായം വരാത്ത രീതിയിൽ ശത്രു ക്യാമ്പുകളുടെ അച്ചുതണ്ടുകൾ അദ്ദേഹം രേഖപ്പെടുത്തി. കാർമേഘങ്ങൾ മൂടിയ ആ കനത്ത രാത്രിയിൽ, ശത്രുവിന് ചിന്തിക്കാൻ പോലും സമയം നൽകാതെ അദ്ദേഹം തന്റെ പീരങ്കികളെ വിന്യസിച്ചു.
തുടർന്ന് അങ്ങോട്ട് അക്ഷരാർത്ഥത്തിൽ തീമഴയായിരുന്നു! ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ടിന്റെ കൃത്യമായ നിർദ്ദേശങ്ങളിൽ അദ്ദേഹത്തിന്റെ പീരങ്കികൾ ഗർജ്ജിച്ചപ്പോൾ അതിർത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകൾ ചാരക്കൂമ്പാരമായി മാറി. ശത്രു തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സ്വന്തം സുരക്ഷ നോക്കാതെ, തന്റെ കീഴിലുള്ള സൈനികരെ മുഴുവൻ ഒരു പോറൽ പോലും ഏൽക്കാതെ സുരക്ഷിതമായി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അത്രയൊന്നുമായിരുന്നില്ല, തൊട്ടുപിന്നാലെ മറ്റൊരു പ്രധാന ലക്ഷ്യം കൂടി തകർക്കാൻ അദ്ദേഹത്തിന് നിർദ്ദേശം ലഭിച്ചു. ശത്രുവിന്റെ കനത്ത ബോംബാക്രമണത്തിനിടയിലും ഒരടി പോലും പിന്നോട്ട് പോകാതെ ധീരതയോടെ തന്റെ സൈന്യത്തെ നയിച്ച് ആ ദൗത്യവും അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.
ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാൾ. പ്രതിരോധ നിക്ഷേപ ചടങ്ങ് 2026 (ഫേസ്-1) നടക്കുന്നു. ഗാംഭീര്യമുള്ള ആ അന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ പേര് വിളിക്കപ്പെട്ടു: “ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ട്…”
അതിർത്തിയിലെ ബോംബുകളെയും വെടിയുണ്ടകളെയും ചങ്കൂറ്റത്തോടെ നേരിട്ട ആ ധീരനായകൻ തലയുയർത്തിപ്പിടിച്ച്, ദൃഢമായ ചുവടുകളോടെ മുന്നോട്ട് നടന്നു. ഭാരതത്തിന്റെ ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ നെഞ്ചിൽ ഇന്ത്യയുടെ യുദ്ധകാലത്തെ മൂന്നാമത്തെ ഏറ്റവും വലിയ ധീരതാ ബഹുമതിയായ ‘വീർ ചക്ര’ ചാർത്തി നൽകി.
ആ മെഡലിന്റെ തിളക്കത്തേക്കാൾ ആവേശം നൽകിയത് സ്വന്തം ജീവൻ പണയം വച്ചും ഈ രാജ്യത്തിന്റെ സുരക്ഷ കാത്ത ഒരു യഥാർത്ഥ നായകന്റെ മുഖത്തെ ആത്മവിശ്വാസമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അടങ്ങുന്ന സദസ്സ് ആ ധീരതയെ എഴുന്നേറ്റു നിന്ന് ആദരിച്ചു.. ലെഫ്റ്റനന്റ് കേണൽ സുശീൽ ബിഷ്ട് സാർ, അങ്ങയുടെ അസാധാരണമായ തന്ത്രജ്ഞതയ്ക്കും ധീരതയ്ക്കും മുന്നിൽ ഈ നാട് ഒന്നടങ്കം സല്യൂട്ട് ചെയ്യുന്നു












