ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി റൺവേട്ട നടത്തി റെക്കോർഡുകൾ തകർത്ത 15-കാരൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ തുടർച്ചയായി പുറത്തിരുത്തുന്ന ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് മുൻ ചീഫ് കോച്ച് രവി ശാസ്ത്രി. ഈ യുവതാരത്തെ ബെഞ്ചിലിരുത്തി സമയം കളയുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് വ്യക്തമാക്കിയ ശാസ്ത്രി, അയർലൻഡിനെതിരായ പരമ്പരയിൽ തന്നെ വൈഭവ് കളിക്കേണ്ടതായിരുന്നു എന്ന് തുറന്നടിച്ചു.
യുകെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിലും ഏഷ്യൻ ഗെയിംസ് സ്ക്വാഡിലും വൈഭവ് സൂര്യവംശി ഇടംപിടിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരത്തിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. അഭിഷേക് ശർമ്മയും സഞ്ജു സാംസണും ഓപ്പണർമാരായി ഇറങ്ങിയ അയർലൻഡ് പരമ്പരയിൽ ഇന്ത്യ 0-2 ന് നാണംകെട്ട രീതിയിലാണ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20-ലും 15-കാരനായ ഈ ഇടംകൈയ്യൻ ബാറ്ററെ പുറത്തിരുത്തിയതാണ് രവി ശാസ്ത്രിയെ ചൊടിപ്പിച്ചത്.
സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ രവി ശാസ്ത്രി തന്റെ തനത് ശൈലിയിൽ പ്രതികരിച്ചത് ഇങ്ങനെ: “അവൻ അയർലൻഡിനെതിരെ തന്നെ കളിക്കേണ്ടതായിരുന്നു. അവിടെയുള്ള സ്ലോ ട്രാക്കുകളിൽ എതിർ ബൗളർമാരെ അവൻ ഗ്രൗണ്ടിന് പുറത്തെത്തിക്കുമായിരുന്നു. അവരെ അവൻ തകർക്കുമായിരുന്നു. അവനെ കളിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. ഇനി ഇംഗ്ലണ്ടിൽ അവന് അവസരം നൽകുമോ എന്ന് എനിക്ക് ഉറപ്പില്ല. ഐപിഎല്ലിൽ എല്ലാ ബൗളർമാരെയും തല്ലിച്ചതച്ച ഒരു കളിക്കാരനെയാണ് നിങ്ങൾ ഇപ്പോൾ ബെഞ്ചിലിരുത്തി ചൂടുപിടിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് അവന് പ്ലെയിങ് ഇലവനിൽ അവസരം നൽകണം.”
അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് പ്രധാന പങ്കുവഹിച്ച വൈഭവ്, തൊട്ടുപിന്നാലെ നടന്ന ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 750-ലധികം റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് ഉൾപ്പെടെയുള്ള പ്രമുഖ പുരസ്കാരങ്ങളെല്ലാം സ്വന്തമാക്കിയിരുന്നു. ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് പടയ്‌ക്കെതിരെ ഇനി നാല് ടി20 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. വൈഭവിനെ എങ്ങനെയെങ്കിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് ശാസ്ത്രിയുടെ ആവശ്യം. “ഒരു മുൻവിധികളുമില്ലാതെ ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കുന്ന താരമാണ് വൈഭവ്. അവൻ ഈ ടീമിന്റെ വലിയൊരു എക്സ്-ഫാക്ടർ ആണ്. വെറും 15 വയസ്സ് മാത്രമുള്ള അവന്റെ ആ യുവത്വത്തിന്റെ പ്രസരിപ്പ് ടീമിന് ആവശ്യമാണ്. അവൻ തകർപ്പൻ തുടക്കം നൽകിയാൽ മിഡിൽ ഓർഡറിന് അത് വലിയ മുതൽകൂട്ടാകും. ടീമിൽ അവനായി ഒരു സ്ഥാനം കണ്ടെത്തിയേ തീരൂ.” – ശാസ്ത്രി കൂട്ടിച്ചേർത്തു.












