ഇന്ത്യൻ നാവികസേനയ്ക്കായി 20 എൻഹാൻസ്ഡ് കാപ്പബിലിറ്റി ജി.എൻ.എസ്.എസ് ജാമറുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം 449 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചു. ‘ഇന്ത്യൻ-ഐ.ഡി.ഡി.എം’ വിഭാഗത്തിന് കീഴിലാണ് ഈ കരാർ നടപ്പിലാക്കുന്നത്.
ഈ പദ്ധതിയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ 75 ശതമാനത്തിലധികം ഇന്ത്യയിൽത്തന്നെ വികസിപ്പിച്ചെടുത്തതാണ്. ഇത് പ്രതിരോധ മേഖലയിലെ ‘ആത്മനിർഭർ ഭാരത്’, ‘മേയ്ക്ക് ഇൻ ഇന്ത്യ’എന്നീ ലക്ഷ്യങ്ങൾക്ക് വലിയ കരുത്തേകുന്നു.
അത്യാധുനിക ശേഷിയുള്ള ഈ ജാമറുകൾ ഇന്ത്യൻ നാവികസേനയുടെ സമുദ്ര സുരക്ഷാ സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കും.
വിവിധ തരത്തിലുള്ള ഭീഷണികൾ ഒരേസമയം നേരിടേണ്ടി വരുന്ന യുദ്ധസമാനമായ സാഹചര്യങ്ങളിൽ , നാവികസേനയുടെ പ്രവർത്തന ശേഷിയും പ്രതിരോധ മികവും ഗണ്യമായി ഉയർത്താൻ ഈ ജാമറുകൾക്ക് സാധിക്കും. പ്രതിരോധ രംഗത്ത് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണിത്.












