ബംഗളൂരു : മഹാരാഷ്ട്രയിലേതിന് സമാനമായി കർണാടകയിലും സർക്കാർ വൈകാതെ തന്നെ താഴെ വീഴുമെന്ന് കർണാടക ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ രമേഷ് ജാർക്കിഹോളി. കർണാടക സർക്കാരിനെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായുള്ള കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവനയ്ക്ക് പുറകെയാണ് ബിജെപി എംഎൽഎയുടെ ഈ പരാമർശം.
മുൻപ് ജെഡി(എസ്)-കോൺഗ്രസ് സഖ്യ സർക്കാരിന്റെ പതനത്തിൽ പ്രധാന പങ്കുവഹിച്ച ബിജെപിയുടെ പ്രമുഖ നേതാക്കളിലൊരാളാണ് രമേശ് ജാർക്കിഹോളി. ബെലഗാവിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മഹാരാഷ്ട്രയുടെ വഴിക്ക് കാര്യങ്ങൾ പോയാൽ കർണാടകയിലും സർക്കാർ മാറുമെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് രണ്ടര വർഷം കഴിഞ്ഞാൽ ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി ആകുമെന്ന് പ്രസ്താവന നടത്തിയിരുന്നത്.
ചില വീഡിയോ സിഡികൾ സൂക്ഷിച്ചു വെച്ചാണ് ഡി.കെ. ശിവകുമാർ കോൺഗ്രസ് എംഎൽഎമാരെ കൂടെ നിർത്തുന്നത് എന്നും രമേശ് ജാർക്കിഹോളി ആരോപിച്ചു. “സിഡികൾ സൂക്ഷിച്ച് അവൻ എല്ലാവരേയും ബ്ലാക്ക് മെയിൽ ചെയ്യുകയാണ് . ശിവകുമാർ എപ്പോഴും ഒരു ‘വഞ്ചകൻ’ ആയിരുന്നു, അദ്ദേഹത്തിന് യുദ്ധം ചെയ്യാനുള്ള കഴിവില്ല. 20 ദിവസം മുമ്പ് ശിവകുമാർ ഒരു എം.എൽ.എയെ സിഡി കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. തനിക്കെതിരെ എസ്ഐടി അന്വേഷണം നടത്തുമെന്ന് അദ്ദേഹം എംഎൽഎയെ ഭീഷണിപ്പെടുത്തിയിരുന്നു” എന്നും ജാർക്കിഹോളി പറഞ്ഞു.
“ഞാൻ ഓപ്പറേഷൻ ലോട്ടസിൽ ഏർപ്പെട്ടുവെന്നാണ് ശിവകുമാർ പ്രചരിപ്പിക്കുന്നത്. 2019ൽ അനിവാര്യമായ സാഹചര്യത്തിൽ ആണ് ഓപ്പറേഷൻ ലോട്ടസ് നടത്തിയത്. ഡികെ ശിവകുമാറിന്റെ സ്വേച്ഛാധിപത്യവും ധാർഷ്ട്യവുമാണ് അതിനു കാരണമായത്. ശിവകുമാർ ബിജെപിയെ അപകീർത്തിപ്പെടുത്തുകയാണ്. എന്നെ കള്ളക്കേസിൽ കുടുക്കാനും ഡി കെ ശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഞാൻ സംസാരിക്കുന്നത് ” എന്നും രമേശ് ജാർക്കിഹോളി പറഞ്ഞു.
Discussion about this post