ഡെറാഡൂൺ: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡെറാഡൂണിലെ സ്വകാര്യ സർവ്വകലാശാല പ്രൊഫസർക്കെതിരെ പോലീസ് കേസെടുത്തു. പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി. വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിന് മറ്റ് നാല് പ്രൊഫസർമാരെയും എഫ്‌ഐആറിൽ പ്രതി ചേർത്തിട്ടുണ്ട്.
രാജ്പൂർ പോലീസ് സ്റ്റേഷനിൽ സെക്ഷൻ 354, 504 എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രാജ്പൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ജിതേന്ദ്ര ചൗഹാൻ പറഞ്ഞു.
ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം. അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടി ക്ലാസിൽ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സഭവം. ഈ സമയം, മറ്റ് നാല് പേരുടെ കൂടെ ചേർന്ന് പ്രൊഫസർ തന്നോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തതായി പെൺകുട്ടി പറയുന്നു. കോളേജ് ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് കോളേജിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
നാല് പ്രൊഫസർമാരിൽ രണ്ട് പേർ സ്ത്രീകളാണെന്ന് പോലീസ് പറയുന്നു. പ്രതികൾക്കെതിരെ പരാതി നൽകാൻ കോളേജ് അധികൃതരെ സമീപിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ പെൺകുട്ടിയെ തടഞ്ഞതായും ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.
Discussion about this post