ന്യൂഡൽഹി: ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആപ്പിൾ കമ്പനിയിൽ മുന്നറിയിപ്പ് ലഭിച്ചെന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആരോപണത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. തെറ്റായ കാര്യങ്ങൾ കാണുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെ ഫോണിൽ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് ഗൗരവ ഭാട്ടിയ കുറ്റപ്പെടുത്തി.
ഞങ്ങളും സൈബർ വിദഗ്ധരുമായി സംസാരിച്ചു. ഇന്ത്യയോട് ശത്രുതയുള്ള, ഇത്തരത്തിലുള്ള ചാരവൃത്തിയിൽ വിദഗ്ധരായ ചില രാജ്യങ്ങളുണ്ട്. ഒരു വ്യക്തി ഇത്തരം വെബ്സൈറ്റുകൾ ആക്സസ് ചെയ്യുമ്പോഴും തെറ്റായ ഉള്ളടക്കം കാണുമ്പോഴും നിങ്ങളുടെ ഫോണിൽ മാൽവെയറും ഫിഷിംഗും സ്പൈവെയറും വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുചിതമായ വെബ്‌സൈറ്റുകൾ സന്ദർശിക്കരുതെന്ന് രാഹുൽ ഗാന്ധിയെ അദ്ദേഹം ഉപദേശിച്ചു. രാഹുൽ ഗാന്ധീ, ഫോൺ നല്ലകാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കണമെന്ന് നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. രാജ്യവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുകയോ അത്തരം വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ ചെയ്യരുത്. അത് ഇന്ത്യക്കാരന് യോജിച്ചതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു. ആപ്പിൾ ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് അയച്ചിട്ടുണ്ട് എന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നാടിൻറെ വികസനം കാണാൻ ആഗ്രഹിക്കാത്തവരാണ് ഇത്തരം വിധ്വംസക രാഷ്ട്രീയത്തിൽ ഏർപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം ആപ്പിൾ അയച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിൻറെ ഹാക്കർമാരാണ് ചോർത്തലിനു പിന്നിലെന്ന് ഈ മുന്നറിയിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നില്ല എന്ന് ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരം ആക്രമണകാരികൾക്ക് നല്ല ഫണ്ടും ആധുനിക സാങ്കേതിക വിദ്യയും ഉണ്ടെന്നും ഇത്തരം ആക്രമണങ്ങൾ കണ്ടെത്തുന്നത് പലപ്പോഴും അസാധ്യമാവും എന്നും കമ്പനി പറയുന്നു. നോട്ടിഫിക്കേഷനായി വന്നത് തെറ്റായ മുന്നറയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിൾ തള്ളിക്കളയുന്നില്ല. ഹാക്കർമാർ രീതി മാറ്റാൻ സാധ്യതയുള്ളതിനാൽ ഏതു സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് വെളിപ്പെടുത്താൻ സാധിക്കില്ല എന്നും ആപ്പിൾ വ്യക്തമാക്കി.









