മുംബെബ: മറാഠ ക്വാട്ട പ്രതിഷേധം രൂക്ഷമാകുന്നതിനിടെ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷ്‌രിഫിന്റെ വാഹനം തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ സമയത്ത് മന്ത്രി വാഹനത്തിൽ ഉണ്ടായിരുന്നില്ല. മുംബൈയിലെ ആകാശവാണിക്ക് സമീപമുള്ള എംഎൽഎമാരുടെ വസതിയിൽ വച്ചാണ് പ്രതിഷേധക്കാർ വാഹനം ആക്രമിച്ചത്.
സംഭവത്തെത്തുടർന്ന് മന്ത്രിയുടെ വസതിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്നലെയും പ്രദേശത്ത് വലിയ അക്രമങ്ങൾ നടന്നിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുംബൈ-ബെംഗളൂരു ഹൈവേ പ്രതിഷേധക്കാർ രണ്ട് മണിക്കൂറോളം തടഞ്ഞു. മറാത്താ ക്രാന്തി മോർച്ചാ പ്രവർത്തകർ സോലാപൂരിൽ റെയിൽവേ ട്രാക്കിൽ തടസ്സമുണ്ടാക്കി. റെയിൽവേ ട്രാക്കിൽ ടയറുകൾ കത്തിച്ച സംഭവത്തിൽ റാം ജാദവ്, നിശാന്ത് സാൽവെ എന്നീ രണ്ട് എന്നീ രണ്ടുപേരെ റെയിൽവേ ഉദ്യോഗസ്ഥരും സോലാപൂർ സിറ്റി പോലീസും കസ്റ്റഡിയിലെടുത്തിരുന്നു.
മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ പഞ്ചായത്ത് സമിതി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. പ്രതിഷേധത്തിനിടെ ഒരു സംഘം ആളുകൾ പഞ്ചായത്ത് സമിതി ഓഫീസിന് തീയിട്ടു. ഓഫീസിലെ ചില പ്രധാന രേഖകളും ഫർണിച്ചറുകളും കത്തി നശിച്ചതായി ഘാൻസാവാംഗി പോലീസ് പറഞ്ഞു.
Discussion about this post