മുംബൈ: പിണങ്ങി കഴിയുന്ന ഭാര്യയുടെ പക്കൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോയാൽ പിതാവിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസെടുക്കരുതെന്ന് ബോംബെ ഹൈക്കോടതി. കോടതി വിധിയോ മറ്റ് നിയമ നടപടികളോ നിലവിലില്ലാത്ത പക്ഷം, ഇത്തരം കേസുകളിൽ തട്ടിക്കൊണ്ട് പോകൽ എന്ന് വകുപ്പ് ചേർത്താൽ അത് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിണങ്ങി പോയ ഭാര്യയുടെ പക്കൽ നിന്നും മൂന്ന് വയസുകാരനായ മകനെ കൂട്ടിക്കൊണ്ട് പോയ പിതാവിനെതിരായ എഫ് ഐ ആർ റദ്ദാക്കുകയാണെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വ്യക്തമാക്കി.
കുട്ടിയുടെ മേൽ അമ്മയ്ക്കുള്ളതിന് തതുല്യമായ അവകാശം സ്വന്തം പിതാവിനുമുണ്ട്. അതിനാൽ കുട്ടിയെ അച്ഛൻ കുട്ടിക്കൊണ്ട് പോയാൽ അതിനെ തട്ടിക്കൊണ്ട് പോകൽ എന്ന് കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കി.
1956ലെ ഹിന്ദു രക്ഷാകർതൃ നിയമ പ്രകാരം, ഏതെങ്കിലുമൊരു കോടതി ഉത്തരവിന്റെ അഭാവത്തിൽ അമ്മയെ പോലെ തന്നെ കുട്ടിയുടെ സ്വാഭാവിക രക്ഷാകർതൃത്വം അച്ഛനുമുണ്ട്. കുട്ടിയുടെ അച്ഛന്റെ സ്വത്തിന്മേൽ പ്രായപൂർത്തിയാകുമ്പോൾ കുട്ടിക്ക് അവകാശം വരുന്നത് സമാന നിയമപ്രകാരമാണ്. അതിനാൽ ഇത്തരം കേസുകളിൽ ഐപിസി 363 പ്രകാരം നടപടികൾ തുടരാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post