മുംബൈ: ലോകകപ്പിൽ തുടർച്ചയായ ഏഴാം വിജയവുമായി ജൈത്ര യാത്ര തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി പാകിസ്താൻ മുൻ താരം ഹസൻ റാസ. ഇന്ത്യൻ പേസർമാർക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ. ലോകകപ്പിൽ ഇന്ത്യൻ ബൗളർമാർക്ക് സ്വാധീനം ലഭിക്കുന്ന രീതിയിലുള്ള പ്രത്യേക പന്തുകൾ ഐസിസിയും ബിസിസിഐയും നൽകിയിട്ടുണ്ടെന്നും ഇതുകൊണ്ടാണ് ഇന്ത്യൻ ബൗളർമാർ വിക്കറ്റ് വേട്ട നടത്തുന്നതെന്നും ഹസൻ റാസ ആരോപിക്കുന്നു.
സീം-സ്വിംഗ് മൂവ്‌മെൻറ് കിട്ടാനായാണ് ഇന്ത്യക്ക് മാത്രം ബിസിസിഐയും ഐസിസിയും പ്രത്യേക പന്തുകൾ നൽകുന്നതെന്നും ഹസൻ റാസ ആരോപിച്ചു.
പാക് ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ ആരോപണം. ഇന്ത്യൻ ബൗളർമാർ പന്തെറിയുമ്പോൾ മാത്രം എങ്ങനെയാണ് ഇത്രയും സ്വിംഗും സീമും ലഭിക്കുന്നതെന്ന അവതാരകൻറെ ചോദ്യത്തിന് ഇന്ത്യക്കാർക്ക് നൽകുന്ന പന്ത് പരിശോധിക്കണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ഹസൻ റാസ മറുപടി നൽകുകയായിരുന്നു. ഇന്ത്യ പന്തെറിയാൻ വരുമ്പോൾ പന്ത് മാറ്റുന്നുണ്ട്. ഐസിസിയോ ബിസിസിഐയോ ആവും ഇത് ചെയ്യുന്നത്. അതുപോലെ തേർഡ് അമ്പയർ മത്സരങ്ങളിൽ ഇന്ത്യക്ക് അനുകൂലമായാണ് തീരുമാനമെടുക്കുന്നതെന്നും ഹസൻ റാസ പറഞ്ഞു.
Discussion about this post