പത്തനംതിട്ട: കീടനാശിനി ആരോപണത്തെതുടർന്ന് കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി അനുമതി നൽകി. അരവണ നശിപ്പിക്കാൻ കോടതി അനുമതി നൽകിയെങ്കിലും എങ്ങനെ എവിടെ നശിപ്പിക്കുമെന്ന ആലോചനയാണ് സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വംവകുപ്പിനെയും കുഴക്കുന്നത്. അടുത്ത മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിൽ കഴിഞ്ഞ മണ്ഡലകാലത്തെ അരവണ ചോദ്യം ചിഹ്നമായി നിൽക്കുന്നത്.
ഏലക്കയിൽ കീടനാശിനി കണ്ടതോടെയാണ് കഴിഞ്ഞ മണ്ഡലകാല ആരംഭത്തിൽ തന്നെ അരവണ വിതരണം ഹൈക്കോടതി തടഞ്ഞത്. സംഭവത്തിൽ നിയമയുദ്ധത്തിലേർപ്പെട്ട് ഒടുവിൽ സുപ്രിംകോടതിയാണ് അരവണ നശിപ്പിക്കാനായി സംസ്ഥാന സർക്കാരിന് അനുകൂല ഉത്തരവ് നൽകിയത്. ഉത്തരവ് ലഭിച്ചെങ്കിലും അരവണ എങ്ങനെ എവിടെ നശിപ്പിക്കുമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് സംസ്ഥാന സർക്കാർ.
6.65 ലക്ഷം ടിൻ അരവണയാണ് ഇത്തരത്തിൽ കെട്ടികിടക്കുന്നത്. ഏകദേശം 6, 65, 15, 900 രൂപ വിലവരുന്ന അരവണ. അരവണ വിതരണം തടസ്സപ്പെട്ടതോടെ ഈ തുക ദേവസ്വംബോർഡിന് നഷ്ടമായി. ഇതിനു പുറമെ ഇനി ഇവ നശിപ്പിക്കാനും ചെലവ് വരും. ഇതിനുള്ള പദ്ധതി തയ്യാറാക്കി കോടതി അനുമതി തേടി ടെണ്ടർ പൂർത്തിയാകുമ്പോഴേക്കും സമയം ഇനിയും വൈകുമെന്നതും ദേവസ്വംബോർഡിന് തലവേദനയാണ് . പഴയ അരവണ കെട്ടിക്കിടക്കുന്നതിനാൽ പുതിയ അരവണ സംഭരിക്കുന്നതിന് കാലതാമസം നേരിടുമെന്നതാണ് ദേവസ്വംബോർഡ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. അടുത്ത മണ്ഡലകാലം നവംബർ 17ന് ആരംഭിക്കുമ്പോൾ അരവണ നിര്‍മാണം ഉടൻ ആരംഭിക്കേണ്ടതുണ്ട്.
മണ്ഡലകാല തീർഥാടക തിരക്ക് തുടങ്ങിയാൽ ശബരിമലയിൽ നിന്ന് ട്രാക്ടറിൽ ഇത് പമ്പയിൽ എത്തിക്കുക എളുപ്പമല്ല. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമല സന്നിധാനത്തിന് സമീപം സൂക്ഷിച്ചിരിക്കുന്ന അരവണ പമ്പയിലൂടെ പുറത്തെത്തിച്ച് നിർമാർജ്ജനം ചെയ്യുക എന്നതും പ്രയാസമാണ് . ശബരിമല വന മേഖലയിൽ നിക്ഷേപിക്കാൻ വനം വകുപ്പ് അനുമതിയും ലഭിക്കില്ല. അരവണ കണ്ടെയ്നറിൽ അലുമിനിയത്തിന്‍റെയും മറ്റും അംശം ഉള്ളത് പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്ന വാദമാണ് വനംവകുപ്പ് ഉയർത്തുന്നത്. ഇതോടെ അരവണ നശിപ്പിക്കാൻ മാർഗ്ഗമില്ലാതെ നട്ടം തിരിയുകയാണ് സർക്കാർ.
അരവണ വിൽക്കാൻ കഴിയാതെ വന്നത് മൂലം ബോർഡിന് ഉണ്ടായ നഷ്ടം ഹർജിക്കാരിൽ നിന്ന് ഈടാക്കണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം ഉന്നയിച്ചതോടെയാണ് അരവണ നശിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി അനുമതി നൽകിയത്. ആവശ്യം ഭാഗീകമായി അംഗീകരിക്കപ്പെട്ടെതോടെയാണ് അരവണ നശിപ്പിക്കുന്നതിൽ ബോർഡിനും ഉത്തരവാദിത്വം വരുന്നത്. ഇത് ദേവസ്വംബോർഡിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഇക്കാര്യത്തിൽ ഉടൻ യോഗം ചേർന്ന് നടപടികൾ ആലോചിക്കാനാണ് ബോർഡ് തീരുമാനം.













Discussion about this post