ബീജിങ്; രാജ്യത്ത് പുതിയ ‘ കുടുംബ സംസ്‌കാരം’ വളർത്തിയെടുക്കാൻ സ്ത്രീകൾ കാര്യമായി പരിശ്രമിക്കേണ്ടതുണ്ടെന്ന് ചൈനീസ് ഭരണകൂടം. ദേശീയ വനിതാ കോൺഗ്രസിന്റെ സമാപന യോഗത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വനിതാ പ്രതിനിധികൾക്കായി പ്രത്യേക ക്ലാസ് എടുത്തു. വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു സംസ്‌കാരം വളർത്തിയെടുക്കണമെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങൾക്ക് ജന്മം നൽകൽ എന്നിവയിൽ യുവാക്കളെ സ്വാധീനിക്കാൻ പാർട്ടി നേതാക്കൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ കോൺഗ്രസിലുടനീളം ലിംഗ സമത്വത്തെ നിസാരവത്കരിക്കുന്ന നിലപാടാണ് ഷീ ജിൻപിങ് സ്വീകരിച്ചത്.പ്രസംഗത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനെക്കുറിച്ച് ഷി സൂചിപ്പിച്ചതേ ഇല്ല. സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ അത്യന്താപേക്ഷിതമാണ്െന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കുടുംബ ഐക്യം, സാമൂഹിക ഐക്യം, ദേശീയ വികസനം, ദേശീയ പുരോഗതി എന്നിവ വളർത്താനായി സ്ത്രീകൾ ശ്രദ്ധിക്കണമെന്നും ഷീ ജിൻ പിങ് പറഞ്ഞു. വിവാഹത്തിന്റെയും കുട്ടികളെ പ്രസവിക്കുന്നതിന്റെയും ഒരു പുതിയ സംസ്‌കാരം സജീവമായി വളർത്തിയെടുക്കുകയും വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ചുള്ള യുവാക്കളുടെ വീക്ഷണത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിൽ മുമ്പുണ്ടായിരുന്ന ഒറ്റക്കുട്ടി നയം രാജ്യത്തിന് നിലവിൽ വലിയ തിരിച്ചടിയാണ് നൽകുന്നത്. വൃദ്ധന്മാരുടെ നിരക്ക് വർദ്ധിക്കുന്നതിനോടൊപ്പം യുവാക്കളുടെ എണ്ണമില്ലാത്തത് മനുഷ്യവിഭവശേഷിയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ഉയർന്ന ശിശു സംരക്ഷണ ചെലവുകൾ, തൊഴിൽ തടസ്സങ്ങൾ, ലിംഗ വിവേചനം, വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്തത് എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ നിരവധി ചൈനീസ് യുവതികളെ കുട്ടികളിൽ നിന്ന് പിന്തിരിപ്പിച്ചു. ജനസംഖ്യയിലുണ്ടായ ഇടിവ് സമ്പദ് വ്യവസ്ഥയിലും പ്രകടമാകുന്നുണ്ട്. വളരെ കുറഞ്ഞ വേഗതയിലാണ് സമ്പദ് വ്യവസ്ഥ വളരുന്നത്. ഫെമിനിസത്തിന്റെ വളർച്ചയും ഏറെക്കുറെ ബാധിച്ചിട്ടുണ്ട്.
Discussion about this post