ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിക്കാൻ കാനഡയ്ക്ക് ഇന്ത്യ നിർദ്ദേശം നൽകും. ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപവന്ത് സിംഗ് പന്നുൻ ഭീഷണിയുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. ബന്ധപ്പെട്ട അധികൃതരുമായി വിഷയം ചർച്ച ചെയ്യുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നും നിരവധി എയർ ഇന്ത്യാ വിമാനങ്ങളാണ് കാനഡയിലേക്ക് നേരിട്ട് സർവ്വീസ് നടത്തുന്നത്. അതിനാൽ ഭീകര സംഘടനയുടെ ഭീഷണി ഇന്ത്യ ഗൗരവത്തിലാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകാൻ തീരുമാനിച്ചത്.
എയർ ഇന്ത്യയ്ക്ക് നേരെ ഖാലിസ്ഥാൻ പുറപ്പെടുവിച്ച ഭീഷണി ഗൗരവത്തോടെ കാണുന്നതായി സഞ്ജയ് കുമാർ വർമ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. വീഡിയോ വിശദമായി പരിശോധിച്ചു. ചിക്കാഗോ കൺവെൻഷന്റെ ലംഘനമാണ് ഇതെന്ന് വ്യക്തമായി. വ്യോമഗതാഗതത്തിന് ഉണ്ടാകുന്ന ഭീഷണികൾ പ്രതിരോധിക്കുമെന്നകാര്യം ഇരു രാജ്യങ്ങളും ഉറപ്പുനൽകിയിരുന്നത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള വീഡിയോ ആണ് പന്നുൻ പങ്കുവച്ചിട്ടുള്ളത്. പഞ്ചാബികളും സിഖുകാരും നവംബർ 19 മുതൽ എയർ ഇന്ത്യ വിമാനങ്ങളിൽ സഞ്ചരിക്കരുത്. നിങ്ങളുടെ ജീവൻ അപകടത്തിലാകും എന്നായിരുന്നു ഭീഷണി.
Discussion about this post