തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു. വരും ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ആയിരുന്നു ഓറഞ്ച് അലർട്ട്. ഓറഞ്ച് അലർട്ടിന് പകരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇരു ജില്ലകൾക്കും പുറമേ പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
വടക്കു തമിഴ്‌നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തിപ്രാപിച്ചു മധ്യ കിഴക്കൻ അറബി കടലിനു മുകളിൽ മറ്റെന്നാളോടെന്യൂനമർദ്ദം ആകും. അതിനാൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കും.
നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റെന്നാൾ ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ അലർട്ടാണ്.
Discussion about this post