മാഞ്ഞൂർ: 25 കോടി രൂപ മുടക്കി കേരളത്തിൽ ബിസിനസ് ചെയ്യാനെത്തിയ പ്രവാസി സംരഭകൻ ഒടുവിൽ നടു റോഡിൽ കിടന്ന് പ്രതിഷേധിക്കേണ്ട സ്ഥിതി. കോട്ടയം മാഞ്ഞൂരിലെ ബിസാ ക്ലബ് ഹൗസിന്റെ എംഡി ഷാജിമോൻ ജോർജ്ജ് ആണ് മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം തുടങ്ങിയത്.
സ്‌പോർട്ടിങ് വില്ലേജ് എന്ന കൺസെപ്റ്റിൽ ആറ് നില കെട്ടിടത്തിൽ സ്ഥാപനം തുടങ്ങിയതിന് പിന്നാലെ കെട്ടിട നമ്പർ നൽകാതെ പഞ്ചായത്തുകാർ പീഡിപ്പിക്കുകയാണെന്ന് ഷാജിമോൻ ജോർജ്ജ് ആരോപിക്കുന്നു. കെട്ടിട നിർമാണം തുടങ്ങുന്ന സമയത്ത് ബിൽഡിങ് പെർമിറ്റിന് വേണ്ടി ഉദ്യോഗസ്ഥർ 20000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടു. പ്രസിഡന്റ് വളരെ മോശമായിട്ടാണ് പെരുമാറിയത്.
തെറ്റ് കാണിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി നോട്ടീസ് നൽകണം. തണ്ണീർതടം നികത്തിയാണ് ചെയ്തിരിക്കുന്നതെന്ന് ആരോപിക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും അടുത്ത ദിവസം സ്റ്റോപ്പ് മെമ്മോ തന്ന് നിയമപരമായി നേരിടുകയാണ് ചെയ്യേണ്ടത്. അല്ലാതെ പത്രക്കുറിപ്പിറക്കുകയല്ല വേണ്ടതെന്നും ഷാജിമോൻ ജോർജ്ജ് പറയുന്നു. ഷാജിമോന് പഞ്ചായത്ത് ഇക്കാര്യം കാട്ടി നിയമപരമായി നോട്ടീസ് നൽകിയിട്ടില്ല.
റെയിൽവേയുടെ പേപ്പറുകൾ ഉൾപ്പെടെ എല്ലാം നൽകിയാണ് കെട്ടിടം പണിഞ്ഞതെന്ന് ഷാജിമോൻ ജോർജ്ജ് പറയുന്നു. ഒരു രൂപയുടെ ആനുകൂല്യം പോലും വേണ്ട. ഏത് നിയമം പാലിക്കണമെങ്കിലും അതിന് തയ്യാറാണ്. കേരള പഞ്ചായത്ത് ആക്ടിൽ പറഞ്ഞിട്ടുളള എല്ലാ രേഖകളും നൽകിയാണ് കെട്ടിടം പണി തുടങ്ങിയതെന്നും ഷാജിമോൻ ജോർജ്ജ് ചൂണ്ടിക്കാട്ടി.
രാവിലെ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സമരത്തിനെത്തിയ ഷാജിമോനോട് വൈസ് പ്രസിഡന്റ് ഉൾപ്പെടെ മോശമായി പെരുമാറി. സമരം ചെയ്യാൻ പറ്റില്ലെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. ബാനറെല്ലാം വലിച്ചുപറിച്ചു കളയുമെന്നും ചവിട്ടി പുറത്താക്കുമെന്നും ആയിരുന്നു ഭീഷണി. ചവിട്ടുകൊളളാൻ തന്നെയാണ് വന്നതെന്ന് പറഞ്ഞാണ് ഷാജിമാൻ ജോർജ്ജിന്റെ പ്രതിഷേധം.
സ്ഥലത്തെത്തിയ മോൻസ് ജോസഫ് എംഎൽഎ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചു. ജില്ലാ തല അദാലത്ത് സമിതി അടിയന്തിരമായി സന്ദർശിക്കും. ഉച്ചയോടെ പ്രധാന ഉദ്യോഗസ്ഥരെത്തി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നും അല്ലെങ്കിൽ കൂടുതൽ ഇടപെടൽ നടത്തുമെന്നും മോൻസ് ജോസഫ് പറഞ്ഞു. നേരത്തെ മന്ത്രി പി രാജീവ് ഉൾപ്പെടെ ഇടപെട്ട വിഷയത്തിലാണ് വീണ്ടും പഞ്ചായത്ത് ദ്രോഹിക്കുന്നതെന്നും ഷാജിമോൻ ജോർജ്ജ് പറയുന്നു.
Discussion about this post