തിരുവനന്തപുരം: കേരളീയം വേദിയിൽ ആദിവാസികളെ പ്രദർശന വസ്തുക്കളാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വികൃതമായ രീതിയിൽ ആദിവാസികളെ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തിൽ അപമാനിച്ചുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളീയം പരിപാടി അവസാനിക്കുമ്പോൾ അവിടെ നടന്നത് കേരളത്തിന് അപമാനകരമാകുന്ന കാര്യങ്ങളാണെന്ന് മനസിലാവുമെന്നും ആദിവാസി, ഗോത്ര വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന സംഭവമാണ് കേരളീയത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ യശസ് ലോകത്തിന് മുന്നിൽ അപമാനിക്കപ്പെട്ടു. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സംഘാടകർ ആദിവാസി സമൂഹത്തോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതുവരെ പ്രമുഖരായ വ്യക്തികളെയൊന്നും കേരളീയത്തിൽ കണ്ടില്ല. നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ വരുന്ന രീതിയിലുള്ള ഇടപെടലുകളും കേരളീയത്തിൽ ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മാനവീയം വീഥിയിൽ ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണ് നേരിടേണ്ടി വന്നത്. മയക്കുമരുന്ന് സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും അവിടെ ഏറ്റുമുട്ടി. കേരളീയത്തിലൂടെ അവർക്ക് ലൈസൻസ് കിട്ടിയ അവസ്ഥയാണ്. അവിടെ വിഹരിക്കാനുള്ള അവസരം അവർക്ക് നൽകുന്ന സാഹചര്യമുണ്ടായെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. കേരളീയത്തിന്റെ ഭാഗമായി ഫോക്ലോർ അക്കാഡമി തയ്യാറാക്കിയ ‘ആദിമം‘ എന്ന മ്യൂസിയത്തിനെതിരെയാണ് വിമർശനം ഉയരുന്നത്. ഫോക്ലോർ അക്കാഡമിയുടെ കനകക്കുന്നിലെ മ്യൂസിയത്തിൽ ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ അഞ്ച് ആദിവാസി വിഭാഗങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റ് വിഭാഗങ്ങളെ ജാതീയമായോ വംശീയമായോ പ്രദർശിപ്പിക്കാത്ത കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗങ്ങളെ മാത്രം ഇങ്ങനെ വംശീയമായി പ്രദർശന വസ്തുക്കൾ ആക്കുന്നതിലെ മനുഷ്യത്വരാഹിത്യമാണ് വിമർശന വിധേയമാകുന്നത്. സംഭവത്തിനെതിരെ ആദിവാസി ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ രൂക്ഷമായ പ്രതികരണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
Discussion about this post