തിരുവനന്തപുരം: അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി മാറും. ഇതേ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായിട്ടാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. വരും മണിക്കൂറുകളിൽ ഇത് ശക്തിപ്രാപിക്കും. ഉച്ചയ്ക്ക് മുൻപായി ന്യൂനമർദ്ദമായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതേ തുടർന്ന് മഴ ശക്തമാകുന്ന സാഹചര്യത്തിൽ
ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം.
മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് ശേഷമായിരിക്കും ഇടിമിന്നലും കാറ്റും അനുഭവപ്പെടുക. ഇടിമിന്നൽ ഉണ്ടാകുന്ന സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. എങ്കിലും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Discussion about this post